
ദില്ലി: ഉത്തർ പ്രദേശ് സംഭലിലെ സംഘർഷത്തിൽ മരണം നാലായി. അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി സംഭൽ എംപി സിയ ഉർ റഹ്മാനെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിന് ഉത്തരവാദി ബിജെപിയാണെന്നും, വിഷയത്തിൽ സർക്കാർ പക്ഷപാതിത്വത്തോടെ ഇടപെടുന്നത് ദൗർഭാഗ്യകരമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സുപ്രീം കോടതി ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി.
ഇന്നലെ സംഘർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കൈഫിന്റെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. വെടിയേറ്റ മൂന്ന് പേരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ ശരീരത്തിൽ വെടിയേറ്റതിന്റെ പാടുകളുണ്ടെന്ന് ബന്ധുക്കൾ ആവർത്തിച്ചു. എന്നാൽ മരണം കാരണം പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷമേ വ്യക്തമാവൂ എന്നാണ് പൊലീസ് നിലപാട്. സംഘർഷം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന സംഭൽ എംപിയും സമാജ് വാദി പാർട്ടി നേതാവുമായ സി ഉർ റഹ്മാനെതിരെ ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. പ്രാദേശിക എംഎൽഎയുടെ മകനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. 20 പേരെയാണ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ദേശ സുരക്ഷാ നിയമം ചുമത്താനാണ് തീരുമാനം.
അതേസമയം, മറുഭാഗത്തിന്റെ വാദം കേൾക്കാതെയുള്ള നടപടികളിലൂടെ മനപ്പൂർവം സ്ഥിതി വഷളാക്കിയത് സർക്കാറാണെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. മുസ്ലീം ലീഗും ആശങ്ക അറിയിച്ചു. സുപ്രീം കോടതി വിഷയത്തില്‍ ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവർത്തിച്ചു. സംഘർഷമുണ്ടായ ഷാഹി ജമാ മസ്ജിദ് പരിസരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഈമാസം 30 വരെ അനുമതിയില്ലാതെ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam