
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. രണ്ട് തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങികിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്.
ചമോലി ജില്ലയിലെ പിപൽകോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷന്റെ(ടിഎച്ച്ഡിസി) ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് മിന്നൽപ്രളയത്തിന് പിന്നാലെ വലിയതോതിൽ മണ്ണും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. സംഭവസമയം 22 തൊഴിലാളികളാണ് തുരങ്കത്തിലുണ്ടായിരുന്നത്. ഇവരിൽ 20 പേരെയും പിന്നീട് പുറത്തെത്തിച്ചു. എന്നാൽ, ആറുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും സൈന്യവും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും രക്ഷാദൗത്യത്തിനായി സ്ഥലത്തുണ്ട്. തുരങ്കത്തിനുള്ളിൽനിന്ന് മണ്ണും അവശിഷ്ടങ്ങളും നീക്കംചെയ്ത് കുടുങ്ങികിടക്കുന്ന രണ്ടുപേരെ കൂടി കണ്ടെത്താനാണ് ശ്രമം.
അപകടത്തിൽ പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. രക്ഷാദൗത്യം നിരീക്ഷിക്കുന്നതായും ആവശ്യമായ എല്ലാ സംവിധാനങ്ങളും സ്ഥലത്ത് ഒരുക്കിയതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam