
വയനാട്: ശോഭാ സുരേന്ദ്രനെ (Sobha Surendran) ദേശീയ നിർവാഹക സമിതിയിൽ നിന്ന് മാറ്റിയതിനെക്കുറിച്ച് ബിജെപി (BJP) അഖിലേന്ത്യ പ്രസിഡൻ്റിനോട് ചോദിക്കണമെന്ന് വി മുരളീധരന്റെ (V Muraleedharan) പ്രതികരണം. ശോഭാ സുരേന്ദ്രൻ ഇപ്പോഴും പാർട്ടി ഭാരവാഹിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള എണ്‍പത് അംഗ നിര്‍വാഹക സമിതിയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് വി മുരളീധരനും കുമ്മനം രാജശേഖരനും മാത്രമേ സമിതിയിലെ സ്ഥിരം അംഗങ്ങളായുള്ളൂ. നേരത്തെ ഉണ്ടായിരുന്ന ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രൻ അല്‍ഫോൻസ് കണ്ണന്താനം എന്നിവരെ ഒഴിവാക്കി. നേതൃമാറ്റം ആവശ്യപ്പെട്ടിരുന്ന കൃഷണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍ക്ക് കടുത്ത ആഘാതമാണ് പുനസംഘടനയിലൂടെ ഉണ്ടായത്.
സുരേന്ദ്രൻ തുടരട്ടെയെന്ന കേന്ദ്ര തീരുമാനത്തിന് പുറമെ ജില്ലാ ഭാരവാഹികളിലടക്കം മുന്നോട്ട് വച്ച നിർദേശങ്ങള്‍ പരിഗണിക്കപ്പടാഞ്ഞതും കൃഷ്ണദാസ് പക്ഷത്തിന് തിരിച്ചടിയായിരുന്നു. കോർ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിക്കുന്നതിനിടെ നിർവാഹക സമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ശോഭ സുരേന്ദ്രന്‍റെ അതൃപ്തി കൂട്ടിയിട്ടുണ്ട്. എന്നാല്‍ എതിര്‍ശബ്ദം ഉയര്‍ത്തിവരെ കേന്ദ്ര നേതൃത്വവും കൈവിട്ടത് മുരളീധരൻ വിഭാഗത്തിന് വിജയമായി. ശോഭ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും ഇക്കാര്യത്തിലുള്ള പ്രതിഷേധം കേന്ദ്ര നേതാക്കളെ അറിയിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മുരളീധരന്റെ പ്രതികരണം.
എല്ലാ കാര്യത്തിലും പ്രധാനമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കർഷക പ്രക്ഷോഭത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുരളീധരന്റെ മറുപടി. കേരളത്തിലെ കർഷകരുടെ ദുരിതം കാണാത്തവർ ആണ് ഉത്തർപ്രദേശിലെ കാര്യം പറയുന്നത്. രാഹുൽ ഗാന്ധി വയനാട്ടിലെ വിനോദ സഞ്ചാരിയാണ്. ലഖിംപൂരിലേക്ക് പോകാൻ രാഹുൽ ഗാന്ധിയെ ആരാണ് തടഞ്ഞതെന്നും മുരളീധരൻ ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam