ദ്വീപുകളെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര പരിശ്രമങ്ങൾ വേണം; ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്ട്രപതി

By Web TeamFirst Published Jan 2, 2022, 9:58 PM IST
Highlights

ലക്ഷദ്വീപിലെ തന്റെ രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ഉപരാഷ്ട്രപതി ദ്വീപിലെ അനുഭവങ്ങൾ സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇന്ത്യ ഇന്നോളം കാത്തുസൂക്ഷിച്ച ഏറ്റവും വലിയ രഹസ്യമാണ് ലക്ഷദ്വീപ് സമൂഹങ്ങൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

കവരത്തി:ആഗോള താപനില നിയന്ത്രിക്കുന്നതിനായി കൂട്ടായ പരിശ്രമങ്ങൾക്ക് ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു. എങ്കിൽ മാത്രമേ ചെറു ദ്വീപുകൾ, അവയുടെ സൗന്ദര്യം എന്നിവ കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കാനും,  ആ ദ്വീപുകളിൽഅധിവസിക്കുന്നവരുടെ വാസസ്ഥലം നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആഗോള മലിനീകരണത്തിൽ ചെറിയ പങ്ക് മാത്രം വഹിക്കുന്ന ദ്വീപുകളാണ്, വൻകിട രാഷ്ട്രങ്ങൾ പുലർത്തുന്ന ഉദാസീന മനോഭാവത്തിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് എന്നത് തികച്ചും നീതി രഹിതമാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.  

ലക്ഷദ്വീപിലെ തന്റെ രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ഉപരാഷ്ട്രപതി ദ്വീപിലെ അനുഭവങ്ങൾ സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ കുറിച്ചിരുന്നു

ഇന്ത്യ ഇന്നോളം കാത്തുസൂക്ഷിച്ച ഏറ്റവും വലിയ രഹസ്യമാണ് ലക്ഷദ്വീപ് സമൂഹങ്ങൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ തീര പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന തുടർച്ചയായ പരിശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. 

ലക്ഷദ്വീപിന്റെ ഈ മാതൃക പിന്തുടരാനും പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരം സ്വീകരിക്കാനും മറ്റ് വിനോദ സഞ്ചാര മേഖലകളോട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. തങ്ങൾ സന്ദർശിക്കുന്ന മേഖലകളിൽ പ്രാദേശികമായി അധിവസിക്കുന്ന ജനങ്ങളുടെ സുസ്ഥിതി, അവിടുത്തെ പ്രകൃതി എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഉത്തരവാദിത്തപരമായി യാത്ര ചെയ്യാൻ അദ്ദേഹം വിനോദസഞ്ചാരികളോട് അഭ്യർത്ഥിച്ചു. 

തങ്ങളുടെ ദ്വീപുകൾ വൃത്തിയായി കാത്തുസൂക്ഷിക്കുന്ന ലക്ഷദ്വീപിലെ ജനതയെ അദ്ദേഹം അഭിനന്ദിച്ചു. മത്സ്യബന്ധന മേഖലയിൽ ലക്ഷദ്വീപിനുള്ള തുടർച്ചയായ പുരോഗതി ചൂണ്ടിക്കാട്ടവേ, ലക്ഷദ്വീപ് ഭരണകൂടം ഈ മേഖലയ്ക്ക് തുടർച്ചയായി നൽകി വരുന്ന പിന്തുണയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. മത്സ്യബന്ധന മേഖലയ്ക്ക് ഊർജ്ജം പകരുന്നതിനായി ഉത്തരവാദിത്വ പൂർണമായ മത്സ്യബന്ധനം സാധ്യമാക്കുന്നതിന് സഹായിക്കുന്ന ഊർജ്ജ മികവുള്ള മത്സ്യബന്ധന സംവിധാനങ്ങളുമായി മുന്നോട്ടുവരാൻ നമ്മുടെ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!