
ആഗ്ര: സ്വത്ത് തട്ടിയെടുക്കുന്നതിനായി എന്ത് ക്രൂരതയ്ക്കും മടിക്കാത്ത ബന്ധുക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ നിന്നുള്ളതാണ് വൈറലായ വീഡിയോ. കാറിന്‍റെ പിന്‍ സീറ്റില്‍ കിടക്കുന്ന വൃദ്ധയുടെ വിരലടയാളം മുദ്ര പേപ്പറില്‍ പതിപ്പിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. വീഡിയോയിലുള്ള വിരലടയാളം എടുക്കുന്നത് അഭിഭാഷകനാണെന്നും വ്യാപക പ്രചാരം നേടിയ വീഡിയോയെക്കുറിച്ച് കുറിപ്പുകള്‍ വിശദമാക്കുന്നത്.
എന്നാല്‍ വീഡിയോ 2021ലേതാണ് എന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് വിശദമാക്കുന്നത്. മരണപ്പെട്ട സ്ത്രീയുടെ ബന്ധു ജിതേന്ദ്ര ശര്‍മ പൊലീസിനെ സമീപിച്ചിരുന്നു. വീഡിയോയില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഇതെന്നും യുപി പൊലീസ് വിശദമാക്കുന്നു. കമലാ ദേവിയെന്ന വൃദ്ധയാണ് മരിച്ചത്. 2021 മെയ് 8നാണ് കമലാ ദേവി മരിച്ചത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല.
കമലാ ദേവിയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന വഴിയില്‍ വച്ച് അവരുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ വാഹനം നിര്‍ത്തി വിരലടയാളം എടുത്തുവെന്നാണ് ബന്ധുവായ ജിതേന്ദ്ര ശര്‍മ വാദിച്ചത്. അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ വ്യാജ വില്‍പത്രത്തില്‍ ആയിരുന്നു ഇതെന്നും ജിതേന്ദ്ര ശര്‍മ പറയുന്നു. വീടും കടയും അടങ്ങുന്ന സ്വത്ത് സംബന്ധിയായാണ് ഈ വില്‍പത്രമെന്നാണ് ആരോപണം. സാധാരണ ഗതിയില്‍ ഒപ്പിടാറുള്ള കമലാ ദേവിയുടെ വിരലടയാളം വില്‍പത്രത്തില്‍ കണ്ടതിന് പിന്നാലെ സംശയം തോന്നിയ ജിതേന്ദ്ര ശര്‍മ പൊലീസ് സഹായം തേടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam