
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി വിജയ്. കർഷകർക്കായി വലിയ പ്രഖ്യാപനങ്ങൾ നടത്തിയതിനൊപ്പം തമിഴ് സിനിമാ മേഖലയ്ക്ക് ആശ്വാസകരമായ തീരുമാനങ്ങളും പ്രഖ്യാപിച്ചു. കാർഷിക കടങ്ങൾ എഴുതി തള്ളിയതിനൊപ്പം സിനിമാ പ്രദർശനത്തിന് കൂടുതൽ സമയം അനുവദിച്ചും ഉത്തരവിറക്കി.
അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും സർക്കാർ എഴുതിത്തള്ളി. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് 50 ശതമാനം വായ്പ ഇളവും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ സിനിമകളുടെ പ്രദർശന സമയം വർദ്ധിപ്പിച്ചു. കൂടുതൽ പ്രദർശനങ്ങൾ നടത്തുന്നതിലൂടെ സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും വരുമാനം വർദ്ധിപ്പിക്കാനുമാണ് ഈ നീക്കം. റിലീസായ സിനിമകൾ ആദ്യത്തെ ഒരാഴ്‌ച അഞ്ച് പ്രദർശനം വീതം ഒരു തിയേറ്ററിൽ നടത്താനാകും. നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയുമായി താങ്ങുവില ഉയർത്താൻ തീരുമാനിച്ചു. രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും വിജയ്‌യുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
രാഷ്ട്രീയം എന്നത് പണം പിരിക്കാനുള്ളതല്ലെന്നും ജനങ്ങളെ സേവിക്കാനുള്ളതാണെന്നും സത്യപ്രതിജ്ഞ ചെയ്ത ശേഷം വിജയ് പറഞ്ഞിരുന്നു. താൻ തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മെയ് 10-നാണ് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ദ്രാവിഡ രാഷ്ട്രീയത്തിലെ വമ്പൻമാരായ ഡിഎംകെയെയും എഐഎഡിഎംകെയെയും അട്ടിമറിച്ചാണ് വിജയ് നയിച്ച ടിവികെ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam