
നിസാമബാദ് : കൊവിഡ് സൂപ്പര്‍ സ്പ്രെഡറായി തെലങ്കാനയിലെ ഒരു കല്യാണവീട്. തെലങ്കാനയിലെ നിസാമബാദിലെ ഹന്‍മജിത് പേട്ടിലെ ഒരു ഗ്രാമത്തില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 87 അതിഥികളാണ് തിങ്കളാഴ്ച കൊവിഡ് പോസിറ്റീവായത്. വിവാഹച്ചടങ്ങില്‍ 370 പേരാണ് പങ്കെടുത്തത്. ഇവരെയെല്ലാം തന്നെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി ഐസൊലേറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഗ്രാമത്തില്‍ ഇവര്‍ക്ക് മാത്രമായി ഒരു ഐസൊലേഷന്‍ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ എത്തിയവരെ കണ്ടെത്താനുള്ള പ്രയത്നത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരുള്ളത്.
രോഗാവസ്ഥ രൂക്ഷമായവരെ നിസാമബാദിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിദ്ദാപ്പൂര്‍ ഗ്രാമത്തില്‍ കൊവിഡ് ക്യാപും തുറന്നിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ട് പേരാണ് രാജ്യത്ത് രോഗികളായത്. രണ്ടാംതരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. രോഗവ്യാപനത്തിന്‍റെ തീവ്രത മെയ് അവസാനത്തോടെ മാത്രമേ കുറയാനിടയുള്ളൂവെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യ സംഘത്തിന്‍റെ വിലയിരുത്തല്‍.
രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യ തരംഗത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 16 നാണ് ഏറ്റവും ഉയര്‍ന്ന രോഗബാധ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 97,984 പേര്‍ക്കാണ് അന്ന് രോഗം ബാധിച്ചതെങ്കില്‍ അഞ്ച് മാസത്തിനിപ്പുറം ഉയര്‍ന്ന് തുടങ്ങിയ രണ്ടാം തരംഗത്തിന്‍റെ തുടക്കത്തില്‍ തന്നെ രോഗികളുടെ എണ്ണം ലക്ഷം പിന്നിട്ടു. ഒറ്റദിവസത്തിനിടെ അന്‍പത്തിയേഴായിരത്തി എഴുപത്തിനാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ടയാണ് പ്രതിദിന കണക്കില്‍ മുന്‍പില്‍. തൊട്ടുപിന്നിലുള്ള ഛത്തീസ്ഘട്ട്, പഞ്ചാബ്, കര്‍ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂവായിരം മുതല്‍ ആറായിരം വരെയാണ് പ്രതിദിന രോഗികളുടെ എണ്ണം.
ചികിത്സയിലുള്ളവരുെട എണ്ണം ഏഴ് ലക്ഷം പിന്നിട്ടതോടെ കൂടുതല്‍ സംവിധാനങ്ങള്‍ രാജ്യത്തെ സര്‍ക്കര്‍, സ്വകാര്യ ആശുപത്രികളില്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും പറ്റിയ വീഴ്ചയാണ് രോഗബാധ ഇത്രത്തോളം തീവ്രമാകാന്‍ കാരണമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യ സംഘത്തിന്‍റെ വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam