വിരാട് കോലിയും അല്ലു അ‍ർജുനും ഇപ്പോൾ വിജയ‍്‍യും...; ഹൃദയം കൊടുത്ത് സ്നേഹിക്കുന്ന ആരാധകരുടെ ജീവൻ പൊലിയുമ്പോൾ താരങ്ങൾ ചെയ്യുന്നത്

Published : Sep 28, 2025, 10:24 AM IST
allu arjun vijay kohli

Synopsis

കരൂരിലെ ദുരന്തം ദക്ഷിണേന്ത്യയിൽ താരാരാധന മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. ബംഗളൂരുവിൽ വിരാട് കോലിയുടെ ഐപിഎൽ ആഘോഷത്തിനിടെയും ഹൈദരാബാദിൽ അല്ലു അർജുൻ പങ്കെടുത്ത ചടങ്ങിനിടെയും സമാനമായ ദുരന്തങ്ങൾ സംഭവിച്ചിരുന്നു. 

ചെന്നൈ: ബംഗളൂരുവിലും ഹൈദരാബാദിലും ഈയടുത്തുണ്ടായ ദുരന്തങ്ങളുടെ ഞെട്ടൽ മാറും മുമ്പ് വീണ്ടും കണ്ണീരിലാവുകയാണ് ദക്ഷിണേന്ത്യ. കരൂരിലേതിന് സമാനമായ കാഴ്ചകൾ തന്നെയായിരുന്നു ബംഗളൂരുവിലും ഹൈദരാബാദിലും ഐപിഎൽ കിരീടവുമായി എത്തിയ വിരാട് കോലിയേയും സംഘത്തേയും കാണാനെത്തിയ 11 പേരാണ് ബംഗളൂരുവിൽ മരിച്ചത്. പുഷ്പ ടുവിന്റെ റിലീസിനിടെ ഹൈാദരാബാദിൽ അല്ലു അർജുൻ എത്തിയപ്പോഴും തിരക്ക് അപകടത്തിൽ കലാശിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ താര ആരാധന ജീവനെടുത്ത സംഭവങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി ചേർത്തിരിക്കുകയാണ് കരൂർ. ഈ വ‍ർഷം ജൂൺ നാലിന് ഐപിഎൽ കിരീടവുമായി എത്തിയ വിരാട് കോലിയേയും സംഘത്തേയും കാണാൻ ബംഗളൂരു നഗരത്തിലേക്ക് ആരാധകർ ഒഴുകിയെത്തി. 18 വർഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ കിരീട നേട്ടം ആഘോഷിച്ച് വിധാൻ സൗധയ്ക്ക് മുന്നിലും ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കും ആർസിബിക്ക് ജയ് വിളിച്ചു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എല്ലാം പങ്കെടുത്ത പരിപാടിക്ക് പിന്നാലെ പൊലീസ് നിയന്ത്രണം പാളി. തിക്കിലും തിരക്കിലും പൊലിഞ്ഞത് 11 ജീവനാണ്. പൊലീസിനെതിരെ രൂക്ഷവിമ‍ർശനം ഉയർന്നതോടെ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറെ സസ്പെൻഡ് ചെയ്തു. ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ടീം മാനേജ്മെന്‍റിനെതിരെ കേസെടുത്തു.കർണാടക ക്രിക്കറ്റ് അസോസിയേഷനേയും ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഡിഎൻഎയേയും പ്രതി ചേർത്തു. ടീം മാർക്കറ്റിംഗ് മേധാവിയേയും ഇവന്‍റ് മാനേജ്മെന്റ് ഡയറക്ടറേയും ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.

വിരാട് കോലി പ്രതികരിച്ചത് കഴിഞ്ഞ മാസം മാത്രം

അപകടത്തെ കുറിച്ച് ആർസിബി ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചത് കഴിഞ്ഞ മാസം മാത്രമാണ്. രാജ്യത്തെ നടുക്കിയ അടുത്ത താരാരാധന ദുരന്തം കഴിഞ്ഞ വ‍ർഷം ഡിസംബ‍ർ നാലിനാണ് സംഭവിച്ചത്. പുഷ്പ ടു സിനിമയുടെ ആദ്യ പ്രദർശനത്തിന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ എത്തിയ സൂപ്പർ സ്റ്റാർ അല്ലു അർജുനെ കാണാൻ ജനം തിക്കിത്തിരക്കി. 35 വയസുകാരി രേവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മകൻ ഒമ്പതുവയസുകാരൻ ശ്രീ തേജിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് അല്ലുവിനെയും സന്ധ്യ തിയറ്റർ ഉടമകളേയും പ്രതികളാക്കി കേസെടുത്തു. അല്ലുവിനെ നാടകീയമായി അറസ്റ്റും ചെയ്തു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതോടെ അല്ലു ഒരു രാത്രി ജയിലഴി എണ്ണി. ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ താരത്തെ കാണാൻ ടോളിവുഡ് ആകെയെത്തിയതാണ് ചരിത്രം. സിനിമ റെക്കോ‍ർഡ് കളക്ഷൻ നേടിയിട്ടും മരിച്ച യുവതിയുടെ കുടുംബത്തിന് പുഷ്പ നിർമ്മാതാക്കൾ പ്രഖ്യാപിച്ച ധനസഹായം കുറഞ്ഞെന്ന ആരോപണവും ഉയർന്നു.

ആശുപത്രിയിൽ ജീവനോട് മല്ലിട്ട ഒമ്പതുവയസുകാരനെ കാണാൻ സൂപ്പർ താരം എത്തിയത് ഒരു മാസത്തിന് ശേഷമാണ്. ഈ രണ്ട് സംഭവങ്ങളും കരൂരിലെ ഇന്നലത്തെ ദുരന്തവുമായി സാമ്യമേറെയുണ്ട്. മൂന്ന് സംഭവങ്ങളിലും താരങ്ങളെ കാണാൻ എത്തിയവർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരെയും പരിക്കേറ്റവരെയും കാണാൻ ആദ്യ രണ്ട് സംഭവങ്ങളിലും താരങ്ങൾ തയ്യാറായത് ഏറെ വൈകി മാത്രവും. ബംഗളൂരുവിൽ ക്ലബ് അധികൃതരും ഹൈദരാബാദിൽ അല്ലു അർജുനും ഒരുദിവസമെങ്കിലും ജയിലിൽ കഴിഞ്ഞു. കരൂരില്‍ വിജയ്‍ക്കെതിരെ കേസ് പോലും എടുത്തിട്ടില്ല. വിജയ് സംഭവം ഉണ്ടായതിന് പിന്നാലെ ചെന്നൈയിലേക്ക് രാത്രി തന്നെ പോവുകയും ചെയ്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാഴ്സലുമായി പോവുകയായിരുന്നു ഡെലിവറി ഏജന്റ്, പത്തടി താഴ്ചയുള്ള ഓടയിൽ നിന്ന് ശബ്ദം, ഒരു നോട്ടത്തിൽ രക്ഷയായത് രണ്ട് കുരുന്നകൾക്ക്
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്