ബിഹാറിൽ വിർച്വൽ റാലി തുടങ്ങി; തൊഴിലാളികൾക്ക് വേണ്ടതെല്ലാം കേന്ദ്രം ചെയ്തെന്ന് അമിത് ഷാ

By Web TeamFirst Published Jun 7, 2020, 5:20 PM IST
Highlights

ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് വിർച്വൽ റാലി. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപിക്കുന്നവർ വക്ര ദൃഷ്ടിക്കാരാണ്

പാറ്റ്ന: കൊവിഡിന്റെ പശ്ചാത്തലത്തിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ വിർച്വൽ റാലി തുടങ്ങി. വിർച്വൽ റാലി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ശക്തിപകരാനാണെന്ന് അമിത്  ഷാ പറഞ്ഞു. കൊവിഡിൽ വലഞ്ഞ രാജ്യത്തെ തൊഴിലാളികൾക്ക് വേണ്ടതെല്ലാം കേന്ദ്രസർക്കാർ ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് വിർച്വൽ റാലി. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപിക്കുന്നവർ വക്ര ദൃഷ്ടിക്കാരാണ്. കൊവിഡ് പ്രതിരോധത്തിൽ എല്ലാവരും ഒന്നിച്ച് പോരാടണം. പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കും. കൊവിഡ് പ്രതിസന്ധി മറികടക്കാൻ മോദി സർക്കാരിന്റെ നടപടികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉറി, പുൽവാമ ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ തക്ക മറുപടി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണ്ണമായും മുഴുകിയിരിക്കുകയാണ്. ജനതാ കർഫ്യുവിലൂടെ മോദിയുടെ ജനപിന്തുണ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിൽ ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. തൊഴിലാളികളുടെ വിഷയങ്ങൾ അവർ രാഷ്ട്രീയവത്കരിക്കുന്നു. തൊഴിലാളികളുടെ ദുരിതം സർക്കാരിന് വലിയ വേദനയായിരുന്നു. അതുകൊണ്ട് 85 ശതമാനം യാത്രാ ചെലവും കേന്ദ്രസർക്കാർ വഹിച്ചു. പ്രതിപക്ഷം തൊഴിലാളികൾക്ക് വേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

click me!