
ദില്ലി: വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട വെങ്കിട് ഉൾപ്പെടെ മൂന്ന് പേർക്ക് ജാമ്യം. ദില്ലി പട്യാല ഹൗസ് കോടതിയാണ് ജാമ്യം നൽകിയത്. പരാതിക്കാരനായ ബെംഗുളൂരു വ്യവസായിയും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടിൽ ഒത്തുതീർപ്പായതോടെയാണ് ജാമ്യം.
1.5 കോടി രൂപ തട്ടിച്ചെന്ന കേസ് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരും വിപിവിവി കമ്പനി പ്രതിനിധികളും അറിയിച്ചതോടെയാണ് പട്യാല ഹൌസ് കോടതി ജഡ്ജി ഭവ്യ കരായിൽ ജാമ്യം അനുവദിച്ചത്. ജാമ്യ ഹർജിയെ എതിർക്കുന്നില്ലെന്ന് ദില്ലി പൊലീസും വ്യക്തമാക്കി. വ്യവസ്ഥയുടെ ഭാഗമായി ഒരു കോടി രൂപ തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു വിപിവിവി അധികൃതർ കൈമാറിയെന്നും അടുത്ത ആഴ്ചയോടെ തുക മുഴുവൻ കൈമാറിയ ശേഷം കേസ് പിൻവലിക്കാൻ സംയുക്തമായി അപേക്ഷ നൽകുമെന്നും പരാതിക്കാരൻ്റെ നിയമസംഘം കോടതിയെ അറിയിച്ചു. പത്തു ലക്ഷം രൂപയുടെ ആൾജാമ്യത്തിലും രണ്ടു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് വെങ്കട് ഉൾപ്പെടെയുള്ളവർക്കു ജാമ്യം നൽകിയത്. മൂന്നു പേരും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ഭീഷണിപ്പെടുത്തരുത്. നിലവിലെ വിലാസത്തിൽ നിന്നു മാറുകയാണെങ്കിൽ കോടതിയെ അറിയിക്കണമെന്നാണ് വ്യവസ്ഥകൾ. വെങ്കിട്ട വെങ്കിട് ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിക്കരുതെന്ന നിക്ഷേപത്തട്ടിപ്പിലെ കേരളത്തിലെ പരാതിക്കാരനായ എ.എം. മുനീറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേരള പൊലീസിന്റെ പ്രോഡക്ഷൻ വാറണ്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam