
ദില്ലി: തന്നെ ഇന്ത്യന്‍ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി നല്‍കിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. ഭാവിയിൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്‍റെ ഒരു ഹർജി പരിഗണിക്കരുതെന്ന് സുപ്രീംകോടതി സുപ്രീകോടതി രജിസ്ട്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
ഹർജി തീര്‍ത്തും അപ്രസക്തമാണെന്നും, കോടതിയുടെ നടപടിക്രമങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇത്തരം ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ വ്യക്തി,കോടതിയെ അപകീർത്തിപ്പെടുത്തുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.
കിഷോർ ജഗന്നാഥ് സാവന്ത് എന്ന വ്യക്തിയാണ് വിചിത്രമായ ഹര്‍ജിയുമായി വന്ന് കോടതിയുടെ രോഷത്തിന് ഇടവരുത്തിയത്. സമാന വിഷയങ്ങളിൽ ജഗന്നാഥ് സാവന്ത് ഇനി ഹർജിയുമായി എത്തിയാല്‍ പരിഗണിക്കേണ്ടതില്ലെന്നും രജിസ്ട്രിക്ക് ബെഞ്ച് നിർദേശം നൽകുകയും ചെയ്തു.
ജഗന്നാഥ് സാവന്ത് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാനും കോടതി രജിസ്ട്രിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ അനുവദിച്ചില്ലെന്നാണ് ഹർജിക്കാരനായ ജഗന്നാഥ് സാവന്ത് ആരോപിച്ചത്. പരിസ്ഥിതി പ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം ലോകം അപകടത്തിലാകുന്ന എല്ലാ അവസ്ഥയിലും താന്‍ ഇടപെടാറുണ്ടെന്നും പറയുന്നു.
പരിസ്ഥിതി പ്രവർത്തകനായതിനാൽ,പരിസ്ഥിതയെക്കുറിച്ച് അറിയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രസംഗം നടത്താമെന്നും എന്നാൽ ഇത്തരത്തില്‍ ഹർജികൾ സമർപ്പിക്കുന്നത് വഴിയല്ലെന്നും സുപ്രീം കോടതി ഉപദേശിക്കുകയും ചെയ്തു.
വി സിമാരുടെ ഭാവി തുലാസില്‍? സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജിയുടെ സാധ്യത തേടി കേരളം
'തമിഴ്നാട്ടിൽ വൈസ് ചാൻസലർ സ്ഥാനം കോടികൾക്ക് വിൽക്കുകയായിരുന്നു'; ഗുരുതര ആരോപണവുമായി പഞ്ചാബ് ഗവർണർ