നാല് വർഷം തമിഴ്‌നാട് ഗവർണറായിരുന്നു. അവിടെ വൈസ് ചാൻസലർ നിയമനം വളരെ മോശമായിരുന്നു. വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപക്കാണ് വിൽക്കുകയായിരുന്നുവെന്നും പുരോഹിത് ആരോപിച്ചു. 

ദില്ലി: തമിഴ്‌നാട്ടിൽ വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപയ്ക്കാണ് വിറ്റതെന്ന ​ഗുരുതര ആരോപണവുമായി പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിത് രം​ഗത്ത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. പഞ്ചാബിലെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ താൻ ഇടപെടുന്നുവെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ തനിക്ക് പങ്കുണ്ടെന്നും അദ്ദേഹ പറഞ്ഞു. നാല് വർഷം തമിഴ്‌നാട് ഗവർണറായിരുന്നു. അവിടെ വൈസ് ചാൻസലർ നിയമനം വളരെ മോശമായിരുന്നു. വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപക്കാണ് വിൽക്കുകയായിരുന്നുവെന്നും പുരോഹിത് ആരോപിച്ചു. 

താൻ അവിടെ ഗവർണറായിരിക്കുമ്പോൾ സ്ഥിതി മാറി. നിയമപ്രകാരം തമിഴ്‌നാട്ടിലെ 27 സർവകലാശാലകളിൽ 27 വിസിമാരെ നിയമിച്ചു. പഞ്ചാബ് സർക്കാർ എന്നെക്കണ്ട് പഠിക്കണം. പഞ്ചാബിൽ ആരാണ് കഴിവുള്ളതെന്നും കഴിവില്ലാത്തതെന്നും എനിക്കറിയില്ല. പക്ഷേ ഇവിടെ വിദ്യാഭ്യാസം മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാടിനും കേരളത്തിനും സമാനമായി പഞ്ചാബിലും സർവകലാശാലാ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാറും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം കേരളത്തിൽ ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ ടി യു) വൈസ് ചാൻസലര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. അതേസമയം, വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ഡോ. രാജശ്രീ പറഞ്ഞു.

കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചതു് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മു‌ൻ ഡീൻ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയത്. സാങ്കേതിക സർവക‌ലാശാല വിസിയായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സാങ്കേതിക സർവകലാശാലയിലെ വിസി നിയമനം റദ്ദാക്കി; ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് സുപ്രീംകോടതി