മുംബൈ മാധ്യമപ്രവര്‍ത്തക നിതിക റാവു ആക്രമിക്കപ്പെട്ടോ? വൈറൽ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇത്

By Web TeamFirst Published Jun 11, 2019, 6:21 PM IST
Highlights

കാണാതായ ഇന്ത്യൻ എയര്‍ ഫോഴ്സ് വിമാനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിന് മുംബൈയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തക നിതിക റാവു ആക്രമിക്കപ്പെട്ടുവെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

മുംബൈ: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച മുംബൈ മാധ്യമപ്രവര്‍ത്തക നിതിക റാവു ക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു- ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയൊട്ടാകെ പ്രചരിച്ച ചിത്രം. ഉത്തര്‍പ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫെയ്സ്ബുക്കിൽ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ എത്തിയതായിരുന്നു ഈ വാര്‍ത്ത. മുഖത്ത് ഗുരുതരമായി പരിക്കേറ്റ നികിത റാവുവിന്റെ ചിത്രം പൊടുന്നനെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

എന്നാൽ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. താൻ മാധ്യമപ്രവര്‍ത്തകയായത് കൊണ്ടല്ല ആക്രമിക്കപ്പെട്ടത്, മറിച്ച് സാമൂഹ്യപ്രവര്‍ത്തക എന്ന നിലയിലാണ് ആക്രമിക്കപ്പെട്ടത് എന്ന് നികിത റാവു വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേനയുടെ എഎൻ32 വിമാനം കാണാതായ സംഭവത്തിൽ നികിത റാവു കേന്ദ്ര സര്‍ക്കാരിനെതിരെ ഫെയ്സ്ബുക്കിൽ നടത്തിയ വിമര്‍ശനങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നായിരുന്നു പ്രചാരണം. തനിക്കെതിരായ ആക്രമണവും ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാണാതായതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു.

നികിത റാവുവിന്റെ മുഖത്ത് പരിക്കേറ്റ നിലയിലുള്ള ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും സമൂഹമാധ്യമങ്ങളിൽ നികിത റാവുവിന്റെ അക്കൗണ്ടുകൾ പരിശോധിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ബൂംലൈവ് എന്ന വസ്തുതാന്വേഷണ വെബ്സൈറ്റ് ഈ വാര്‍ത്തയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവന്നത്.  ഇവര്‍ക്ക് നൽകിയ അഭിമുഖത്തിൽ നികിത റാവു യഥാര്‍ത്ഥ സംഭവത്തെ കുറിച്ച് പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ എന്ന സ്ഥലത്ത് ഒരു കൂട്ടം കര്‍ഷകര്‍ക്ക് വേണ്ടി സാമൂഹ്യപ്രവര്‍ത്തകയെന്ന നിലയിൽ നടത്തിയ ഇടപെടലുകളുടെ പേരിൽ പ്രാദേശിക കെട്ടിട നിര്‍മ്മാതാവിന്റെ ഗുണ്ടകൾ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. സാമൂഹ്യപ്രവര്‍ത്തകയെന്ന പേരിലായിരുന്നു തനിക്കെതിരായ ആക്രമണം എന്നും മാധ്യമപ്രവര്‍ത്തകയെന്ന പേരിൽ അല്ലായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.

click me!