
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിംഗ് ശതമാനം റെക്കോഡിലേക്ക്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം രണ്ടാം ഘട്ടത്തിൽ 90 ശതമാനത്തിന് മുകളിലാണ് പോളിംഗ്. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 89.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലി, പൂർബ ബർധമാൻ എന്നീ ജില്ലകളിൽ പോളിംഗ് 90 ശതമാനം കടന്നു. മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂരിൽ 85.51 ശതമാനത്തിലധികം വോട്ടുകൾ പോൾ ചെയ്തു. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് നടക്കുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സര രംഗത്തുള്ളത്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും സമാനമാകും അന്തിമ കണക്കെന്നാണ് വ്യക്തമാകുന്നത്. ഉടൻ തന്നെ പുറത്തുവരാനിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ എന്താകുമെന്നതാണ് മുന്നണികളും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്.
പോളിംഗ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സൗത്ത് 24 പർഗാനസിലെ സത്ഗാചിയയിലും ഭവാനിപൂരിലും സംഘർഷമുണ്ടായി. ബർധമാനിലും ഫാൽത്തയിലും വോട്ട് ചെയ്യാനെത്തിയവരെ കേന്ദ്രസേന മർദിച്ചതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സേനയുടെ ലാത്തിച്ചാർജിൽ കുഞ്ഞിന് പരിക്കേറ്റതായും അമിത് ഷായുടെ നിർദ്ദേശപ്രകാരം കേന്ദ്രസേന സാധാരണക്കാരെ വേട്ടയാടുകയാണെന്നും മഹുവ മൊയിത്ര എംപി കുറ്റപ്പെടുത്തി. നാദിയ ജില്ലയിലെ ചപ്രയിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെ തോക്കുമായെത്തിയ സംഘം ആക്രമണം നടത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, പൂർബ ബർധമാനിലെ കേതുഗ്രാം മണ്ഡലത്തിൽ ചാക്കിൽ നിറച്ച നിലയിൽ ബോംബുകൾ കണ്ടെടുത്തത് വലിയ പരിഭ്രാന്തി പരത്തി. പലയിടങ്ങളിലും പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും സംഘർഷവും തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam