
ദില്ലി: കൊവിഡ് രോഗം സ്ഥിരീകരിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് അനുപം ഹസ്രയ്ക്ക് കൊവിഡ്. ബിജെപിയുടെ ദേശീയ സെക്രട്ടറിയാണ് അനുപം ഹസ്ര. അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തനിക്ക് കൊവിഡ് ബാധയുണ്ടെന്ന വിവരം പങ്കുവച്ചത്. അദ്ദേഹത്തെ കൊൽക്കത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തനിക്ക് കൊവിഡ് ബാധിച്ചാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന അനുപം ഹസ്രയുടെ പരാമർശത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊവിഡ് ബാധിതരുടെ കുടുംബത്തിന്റെ വേദന മുഖ്യമന്ത്രിയെ അറിയിക്കാനാണ് കെട്ടിപ്പിടിക്കുന്നതെന്നായിരുന്നു ഹസ്രയുടെ വിശദീകരണം. 2019ലാണ് ഹസ്ര ബിജെപിയിൽ അംഗമാകുന്നത്. 'എനിക്ക് കൊവിഡ് രോഗം കണ്ടെത്തുകയാണെങ്കിൽ ഞാൻ മുഖ്യമന്ത്രി മമത ബാനർജിയെ പോയി കെട്ടിപ്പിടിക്കും. മഹാമാരി ബാധിച്ച് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദന അവർ മനസ്സിലാക്കണം' എന്നായിരുന്നു ഹസ്രയുടെ പ്രസ്താവന.
ബിജെപി ദേശീയ സെക്രട്ടറി പദവിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇതിനെതിരെ പരാതി നൽകി. ബംഗാളിലെ ബിജെപി നേതാക്കൾ ഹസ്രയുടെ പരാമർശത്തിൽ പ്രതികരണമറിയിച്ചിരുന്നില്ല. 'ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ സംസാരിക്കുമ്പോൾ ശ്രദ്ധയുള്ളവരായിരിക്കണം' എന്നായിരുന്നു ബിജെപി വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ പ്രതികരണം. പശ്ചിമബംഗാളിൽ 2.6 ലക്ഷം കൊറോണ വൈറസ് ബാധിതരാണുള്ളത്. ഇതുവരെ രോഗം ബാധിച്ച് 5017 പേർ മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam