ഷിർദി: ശ്രീരാമന്‍ മാംസാഹാരിയെന്ന എന്‍സിപി നേതാവിന്റെ പരാമർശത്തിൽ വിവാദം കൊഴുക്കുന്നു. എൻസിപി ശരദ് പവാർ ഘടകം നേതാവ് ജിതേന്ദ്ര അവാഡ് മഹാരാഷ്ട്രയിലെ ഷിർദിയിൽ ഇന്നലെ നടന്ന പരിപാടിയിലാണ് വിവാദ പരാമർശം നടത്തിയത്. ശ്രീരാമന്‍ സസ്യാഹാരി അല്ലെന്നാണ് ജിതേന്ദ്ര അവാഡിന്റെ പരാമർശം. സസ്യാഹാരിയായിരുന്നെങ്കിൽ 14 വർഷത്തെ വനവാസം ശ്രീരാമന്‍ പൂർത്തിയാക്കില്ലെന്ന രീതിയിലാണ് വിവാദ പരാമർശം.
ശ്രീരാമന്‍ മാംസാഹാരിയായിരുന്നു. 14 വർഷം കാട്ടിൽ ജീവിച്ച ഒരാൾക്ക് സസ്യാഹാരം എവിടെ നിന്ന് ലഭിക്കുമെന്നാണ് ജിതേന്ദ്ര അവാഡ് ചോദിക്കുന്നത്. ഇത് ശരിയല്ലേയെന്നും സമ്മേളനത്തിനെത്തിയവരോട് ജിതേന്ദ്ര അവാഡ് ചോദിച്ചു. ആരൊക്കെ എന്ത് പറഞ്ഞാലും സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിജിയും നെഹ്റുവും മൂലമാണ്. ഗാന്ധിജി അത്ര വലിയ രീതിയിൽ സ്വാതന്ത്ര്യ സമരം നയിക്കാന്‍ കാരണമായത് അവർക്ക് അപ്രിയരായ ഒബിസി വിഭാഗം മൂലമായിരുന്നു. ജാതീയതയാണ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെന്നും ജിതേന്ദ്ര അവാഡ് ഷിർദിയിൽ പറഞ്ഞു.
ജിതേന്ദ്ര അവാഡിന്റെ പരാമർശം വലിയ വിവാദമാണ് രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളത്. ജിതേന്ദ്ര പറയുന്നത് പച്ച കള്ളമെന്നാണ് ഹിന്ദു പുരോഹിതർ വിശദമാക്കുന്നത്. വർഗീയ വിധ്വേഷം പരത്താന്‍ ശ്രമിച്ചതിന് ജിതേന്ദ്രയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് ബിജെപി നേതാവ് രാം കദം പ്രതികരിച്ചത്. ഒരു മതവിഭാഗത്തെ പരിഹസിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് രാം കദം ജിതേന്ദ്രയുടെ പരാമർശത്തെ നിരീക്ഷിക്കുന്നത്. നേരത്തെ ചരിത്രം വളച്ചൊടിച്ചെന്ന് ആരോപിച്ച് ഹർ ഹർ മഹാദേവ് എന്ന മറാത്തി ചിത്രത്തിനെതിരായി പ്രതിഷേധിച്ച ജിതേന്ദ്ര അവാഡ് പാർട്ടി പ്രവർത്തകർക്കൊപ്പം സിനിമ തിയേറ്ററിൽ കയറി പ്രദർശനം തടഞ്ഞത് വലിയ വിവാദമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം