
ന്യൂഡൽഹി: അയോധ്യ ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ താത്കാലിക ജനറൽ സെക്രട്ടറിയായി കൃഷ്ണ മോഹനെ നിയമിച്ചു. സംഭാവനക്കൊളളയുമായി ബന്ധപ്പെട്ട് ചമ്പത് റായ് സെക്രട്ടറി പദവി രാജിവെച്ചതോടെയാണ് ഇടക്കാല സെക്രട്ടറിയായി കൃഷ്ണ മോഹനെ നിയമിച്ചത്. തിങ്കളാഴ്ച ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.
ചമ്പത് റായിയുടെയും ട്രസ്റ്റിയായ അനിൽ മിശ്രയുടെയും രാജിക്കത്ത് തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് സ്വീകരിച്ചത്. തുടർന്നാണ് താത്കാലിക ജനറൽ സെക്രട്ടറിയായി കൃഷ്ണ മോഹനെ നിയമിക്കാൻ തീരുമാനമെടുത്തത്.
ജനറൽ സെക്രട്ടറി പദവിയിൽ സ്ഥിരനിയമനം ഉണ്ടാകുന്നത് വരെ ആ ഉത്തരവാദിത്വം താത്കാലികമായി തന്നെ ഏൽപ്പിച്ചതായി കൃഷ്ണ മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭാവനക്കൊള്ളയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരേ ട്രസ്റ്റ് കർശന നടപടി സ്വീകരിക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങളുണ്ടായതിൽ ഞങ്ങൾക്കെല്ലാം അതീവ ദുഃഖമുണ്ട്. രാമഭക്തരടക്കം എല്ലാവരും വേദന അനുഭവിച്ചു. ഇത്തരം സംഭവങ്ങൾക്കിടയാകുന്ന പഴുതുകൾ അടയ്ക്കാനാണ് പ്രഥമപരിഗണന. ഭാവിയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ കൃഷ്ണ മോഹൻ രാമക്ഷേത്ര ട്രസ്റ്റിലെ സ്ഥിരം ട്രസ്റ്റിയാണ്. 73-കാരനായ അദ്ദേഹം ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിയാണ്. 2025 സെപ്റ്റംബറിൽ കാമേശ്വർ ചൗപാലിന്റെ ഒഴിവിലാണ് കൃഷ്ണ മോഹൻ ട്രസ്റ്റിലെ സ്ഥിരാംഗമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam