
ദില്ലി: സ്വാതന്ത്ര്യം ലഭിച്ച് ആദ്യത്തെ ആറ് മാസം മാത്രം ഭരണഘടനയിലെ 341ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് സംവരണം ലഭിച്ച വിഭാഗമാണ് രാജ്യത്ത ദളിത് മുസ്ലീമുകള്‍. 1950 ഓഗസ്റ്റ് 10 നാണ് രാഷ്ട്രപതി സംവരണം ലഭിക്കേണ്ട വിഭാഗത്തില്‍ നിന്ന് ദളിത് മുസ്ലീമുകളെ ഒഴിവാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലീമുകളില്‍ ലക്ഷക്കണക്കിന് പേരെയാണ് ഈ തീരുമാനം സാരമായി ബാധിച്ചത്. സംവരണം സംബന്ധിച്ച ഭരണഘടനാ ചര്‍ച്ചകളില്‍ മൌലാന അബുള്‍ കലാം ആസാദ്, ഹുസൈന്‍ ഭായി ലാല്‍ജി, തജമ്മുല്‍ ഹുസൈന്‍, ബീഗം അയ്ജാസ് റസൂല്‍, മൌലാന ഹിഫ്സൂര്‍ റഹ്മാന്‍ അടക്കമുള്ളവരാണ് ദളിത് മുസ്ലീമുകള്‍ക്ക് സംവരണം നല്‍കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തതെന്നാണ് ഓള്‍ ഇന്ത്യ പസമാന്‍ത മഹസ് പ്രസിഡന്‍റ് ഷമീം അന്‍സാരി പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.
പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിന് വേണ്ടി സര്‍ദാര്‍ വല്ലഭായി പട്ടേലും ഡോ ബി ആര്‍ അംബേദ്കറും ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴായിരുന്നു ഈ എതിര്‍പ്പ് ഉയര്‍ന്നത്. മുസ്ലിം വിഭാഗത്തില്‍ ഇതര മത വിഭാഗങ്ങളില്‍ കാണുന്നത് പോലെ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഇല്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ അവകാശ സംരക്ഷണ സമിതിയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരുടെ നിലപാട്. മുസ്ലിം വിഭാഗത്തില്‍ വേര്‍തിരിവില്ലെന്നും അതിനാല്‍ ഇത്തരമൊരു സംവരണം വേണ്ടെന്നുമുള്ള നിലപാട് സമിതി അംഗങ്ങള്‍ കടുംപിടുത്തം സ്വീകരിച്ചെങ്കിലും അംബേദ്കര്‍ ദളിത് മുസ്ലിം വിഭാഗത്തിനും സംവരണം നല്‍കുകയായിരുന്നു. എന്നാല്‍ ഈ ആനുകൂല്യം അധികകാലം നീണ്ട് നിന്നില്ല. 1950 ഓഗസ്റ്റ് 10ന് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോട് സംവരണം അവസാനിപ്പിക്കാന്‍ മൌലാന ആസാദ് ആവശ്യപ്പെടുകയായിരുന്നു.
പസമാന്‍ത വിഭാഗത്തിലുള്ളവരുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കോണഗ്രസ് സര്‍ക്കാരുകള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവരുടെ വോട്ട് ആവശ്യമായിരുന്നുവെങ്കിലും പസമാന്‍ത വിഭാഗത്തില്‍ നിന്നുള്ളവരെ മത്സര രംഗത്തേക്ക് സ്വീകരിച്ചിരുന്നില്ല. മുസ്ലിം ലീഗിലെ അഷ്റഫ് വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു ടിക്കറ്റ് ലഭിച്ചിരുന്നത്. ഇതിന് മാറ്റമുണ്ടായത് ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണെന്നും പസമാന്‍ത നേതാക്കള്‍ പറയുന്നു. ബിജെപിയുടെ മുസ്ലിം മുഖമായിട്ടുള്ള നേതാക്കള്‍ പസമാന്‍ത വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഉത്തര്‍ പ്രദേശില്‍ 2022 വരെ പസമാന്‍ത വിഭാഗത്തില്‍ നിന്നുള്ളവര്‍ വോട്ട് നല്‍കിയിരുന്നത് സമാജ്വാദി പാര്‍ട്ടിക്കായിരുന്നു. എന്നാല്‍ എസ്പിയും പസമാന്‍ത വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല.
പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ യോഗി ആദിത്യനാഥ് ഡാനിഷ് അന്‍സാരിയെ ക്യാബിനറ്റ് മന്ത്രിയാക്കാനും മുന്‍കൈ എടുത്തു. പിന്നാലെ മറുദു അക്കാദമിയുടേയും മദ്രസ ബോര്‍ഡുകളിലേക്കും പസമാന്‍ത വിഭാഗത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്താനും ആരംഭിച്ചു. പ്രാദേശിക തെരഞ്ഞെടുപ്പുകളിലും ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കാളിത്തം ലഭിച്ചു. നിലവില്‍ 190 കൌണ്‍സിലര്‍മാരാണ് ദളിത് മുസ്ലിം വിഭാഗത്തിന് യുപിയിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam