
ദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് കെജ്രിവാളിനോട് ഹൈക്കോടതി. സമൻസിനെതിരായ കെജ്രിവാളിന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം. ഹർജിയിൽ ഇഡിയുടെ മറുപടി തേടിയ കോടതി കേസ് അടുത്ത മാസം 22 ലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ഒൻപതാം തവണയും സമൻസ് അയച്ചതോടെയാണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയപാർട്ടിയെ പ്രതി ചേർക്കാൻ ഇഡിക്ക് നിയമപരമായി കഴിയില്ലെന്നുമാണ് കെജ്രിവാളിന്റെ വാദം.
എന്നാൽ ഹർജി പരിഗണിക്കവേ ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് എന്തു കൊണ്ട് ചോദ്യം ചെയ്യല്ലിന് ഹാജരാകുന്നില്ലെന്ന ചോദ്യം ഉന്നയിച്ചത്. കെജ്രിവാൾ ഒളിച്ചോടുന്നില്ലെന്നും രാഷ്ട്രീയനീക്കമാണ് ഇഡിയുടേതെന്നും അഭിഭാഷകൻ മനു സിംഗ്വി പറഞ്ഞു. അറസ്റ്റുണ്ടാകില്ലെന്ന ഉത്തരവ് ലഭിച്ചാൽ ഹാജരാകാമെന്നും കെജ്രിവാൾ വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് എത്തിയാൽ മാത്രമല്ലേ പ്രതിയാണോ സാക്ഷിയാണോ എന്നതിൽ വ്യകതത വരൂ. ഇത്തരം നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. പെട്ടെന്ന് അറസ്റ്റിലേക്ക് ഇഡി നിങ്ങുകയില്ലെന്നും അറസ്റ്റ് ആവശ്യമെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാൽ പറഞ്ഞു. കെജ്രിവാളിന്റെ ഹർജി നിലനിൽക്കില്ലെന്ന വാദം ഇഡി കോടതിയിൽ ഉന്നയിച്ചു. തുടർന്നാണ് കോടതി ഏജൻസിയുടെ മറുപടി തേടിയത്. നേരത്തെ സമൻസുകളിൽ ഹാജരാകാത്തിനെതിരെ ഇഡി നൽകിയ ഹർജിയിൽ ദില്ലി റൌസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം നൽകിയിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam