Latest Videos

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കെജ്രിവാളിന്റെ അറസ്റ്റ് എന്തിന് ? ഇഡിയോട് സുപ്രീംകോടതി, വിശദീകരണം തേടി

By Web TeamFirst Published Apr 30, 2024, 5:12 PM IST
Highlights

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രീംകോടതി ഇഡിയോട് വിശദീകരണം തേടിയത്.

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്തിനെന്ന് സുപ്രീംകോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിർദ്ദേശം. 

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രീംകോടതി ഇഡിയോട് വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസം വാദത്തിനിടെ അറസ്റ്റിനെ അംഗീകരിക്കാത്തതിനാലാണ് ജാമ്യാപേക്ഷ നൽകാത്തതെന്ന് കെജ്രിവാളിന് അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മാപ്പുസാക്ഷികൾ ബിജെപി അനുകൂലികളാണെന്നുമാണ് കെജ്രിവാളിന്റെ വാദം.ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എഎപി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിലെ അഴിമതിയാരോപണത്തിലായിരുന്നു അറസ്റ്റ്.

അറസ്റ്റിലേക്ക് നയിച്ചത് മദ്യനയക്കേസ് 

2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. പുതുക്കിയ മദ്യനയ പ്രകാരം സര്‍ക്കാര്‍ മദ്യ വില്‍പ്പനയില്‍ നിന്ന് പൂര്‍ണമായും പിന്മാറി. ദില്ലിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്‍ലെറ്റുകള്‍ക്ക് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കി. സ്വകാര്യ ഔട്ട്‍ലെറ്റിലൂടെ മത്സരിച്ച് മദ്യ വില്‍പ്പന തുടങ്ങിയതോടെ മദ്യത്തില്‍ ഗുണനിലവാരത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നു. മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി.തുടർന്ന് അന്വേഷണമാവശ്യപ്പെട്ട് ബിജെപി ദില്ലി അധ്യക്ഷനും എം.പിയും ആയിരുന്ന മനോജ് തിവാരി ലഫ്.ഗവര്‍ണര്‍ക്കും സിബിഐക്കും കത്ത് നല്‍കി.

മുഖ്യമന്ത്രിയുടെ അറസ്‌റ്റ്‌ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമല്ല: ദില്ലി കോടതി

മദ്യനയം നടപ്പാക്കിയതില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി ചീഫ് സെക്രട്ടറി തല അന്വേഷണത്തില്‍ തെളിഞ്ഞു.
ലൈസൻസ് ഫീ ഇനത്തിൽ നല്‍കിയ 144.36 കോടിയുടെ ഇളവ് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കണ്ടെത്തല്‍. ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് മദ്യനയം നടപ്പാക്കിയതെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പിന്നാലെ സിബിഐ അന്വേഷണത്തിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

2022 ജൂലൈ 30 ന് ദില്ലി സര്‍ക്കാര്‍ മദ്യ നയത്തില്‍ നിന്ന് പിന്മാറി. ഓഗസ്റ്റ് മുതല്‍ പഴയ മദ്യ നയം നടപ്പാക്കാൻ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു. പിന്നാലെ മന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കി സിബിഐ എഫ്ഐആർ സമര്‍പ്പിച്ചു. 2023 മാര്‍ച്ച് 9 ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതിയിലെ കള്ളപ്പണക്കേസ് ഇഡി ഏറ്റെടുത്തു. 2023 ഒക്ടബോര്‍ നാലിന് ആപ്പ് എംപി സഞ്ജയ് സിങ് അറസ്റ്റിലായി. പിന്നാലെ ബിആര്‍എസ് നേതാവ് കെ കവിതയും ഒടുവില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.  

 


 

click me!