
ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരിയാണെന്നും ഭർത്താവിന്റെ അഴിമതിക്ക് ഭാര്യയും കൂട്ടുനിന്നാൽ അഴിമതി ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്ത വിപത്താകുമെന്നും കോടതി നിരീക്ഷിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പൊലീസ് എസ്ഐയുടെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ നിരീക്ഷണം നടത്തിയത്.
കൈക്കൂലി വാങ്ങി ഉണ്ടാക്കുന്ന സൗകര്യങ്ങൾ അനുഭവിക്കുന്നവർ എന്ന നിലയിൽ കുടുംബാംഗങ്ങളും പരിണിത ഫലം അനുഭവിക്കേണ്ടി വരും. സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഉത്തരവാദിത്തം ഭാര്യക്കുണ്ടെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ എസ്ഐയായിരുന്ന ശക്തിവേലിനെയാണ് അഴിമതിക്കേസിൽ പ്രതിയാക്കിയത്. ഇയാൾ ഏഴ് ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്.
വിചാരണക്കിടെ ശക്തിവേൽ മരിച്ചു. ഭാര്യ ദേവനായകി കൂട്ടുപ്രതിയായിരുന്നു. ദേവനായികക്ക് ഒരു വർഷം തടവും 1000 രൂപ പിഴയും കോടതി വിധിച്ചു. വിധിക്കെതിരെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam