
ലക്‌നൗ: ഹാഥ്രസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ (സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം - എസ്‌ഐടി)ത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. എസ്‌ഐടിയിലെ മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ് ആണ് ആത്മഹത്യ ചെയ്തത്. ആത്ഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് കിഴക്കന്‍ മേഖല ഡിസിപി ചാരു നിഗം വ്യക്തമാക്കി.
ലക്‌നൗവിലെ വീട്ടിലെ മുറിയില്‍ പുഷ്പയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 36 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പുഷ്പ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഔദ്യോഗിക വൃത്തം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
ഹാഥ്രസ് കൊലപാതകത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നുമുളള പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് എസ്‌ഐടിയുടെ മൂന്നംഗ അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്. എന്നാല്‍ യുപി സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് സിബിഐയ്ക്ക് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam