Latest Videos

'അയാള്‍ മദ്യപിച്ചിരുന്നു, ഭാര്യയുടെ ആക്രമണത്തെ ചെറുക്കാനായില്ല'; രോഹിത്‌ ശേഖറിന്റെ കൊലപാതകത്തെക്കുറിച്ച്‌ പോലീസ്‌

By Web TeamFirst Published Apr 24, 2019, 6:35 PM IST
Highlights

അസന്തുഷ്ടമായ ദാമ്പത്യജീവിതവും രോഹിതിന്റെ അമിതമദ്യപാനവുമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ അപൂര്‍വ്വ പറഞ്ഞതായി പോലീസ്‌ അറിയിച്ചു.

ദില്ലി: ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത്‌ ശേഖറിനെ ഭാര്യ അപൂര്‍വ്വ ശുക്ല കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്‌. അസന്തുഷ്ടമായ ദാമ്പത്യജീവിതവും രോഹിതിന്റെ അമിതമദ്യപാനവുമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ അപൂര്‍വ്വ പറഞ്ഞതായി പോലീസ്‌ അറിയിച്ചു.

ഈ മാസം 16നാണ്‌ രോഹിത്‌ ശേഖറിനെ ദില്ലിയിലെ ഡിഫന്‍സ്‌ കോളനിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ആശുപത്രിയില്‍ വച്ച്‌ അദ്ദേഹം മരിച്ചു. അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന്‌ കണ്ടെത്തുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ രോഹിതിന്റെ ഭാര്യ അപൂര്‍വ്വയെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു.

രോഹിതിനെ കൊന്നത്‌ താനാണെന്ന്‌ ചോദ്യം ചെയ്യലില്‍ അപൂര്‍വ്വ സമ്മതിച്ചതായി പോലീസ്‌ അറിയിച്ചു. ദാമ്പത്യജീവിതം സന്തോഷകരമായിരുന്നില്ല. തന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമെല്ലാം തകര്‍ക്കപ്പെട്ടു. രോഹിതിന്റെ മദ്യപാനം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായും അപൂര്‍വ്വ പറഞ്ഞതായി പോലീസ്‌ അറിയിച്ചു.

കൃത്യം നടന്ന ദിവസം രോഹിതും അപൂര്‍വ്വയും തമ്മില്‍ വഴക്കുണ്ടായി. തര്‍ക്കം മൂര്‍ച്ഛിക്കുകയും അപൂര്‍വ്വ രോഹിതിനെ ആക്രമിക്കുകയുമായിരുന്നു. രോഹിതിന്റെ മേലേക്ക്‌ ചാടിവീണ അപൂര്‍വ്വ അയാളെ തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മദ്യപിച്ചിരുന്നതിനാല്‍ അപൂര്‍വ്വയുടെ ആക്രമണത്തെ ചെറുക്കാന്‍ രോഹിതിന്‌ കഴിഞ്ഞില്ലെന്നും പോലീസ്‌ പറഞ്ഞു.

ഏപ്രില്‍ 15ന്‌ അമ്മയ്‌ക്കും ബന്ധുവായ സ്‌ത്രീക്കുമൊപ്പം വോട്ട്‌ ചെയ്യാന്‍ പോയ രോഹിത്‌ വഴിയിലുടനീളം കാറിലിരുന്ന്‌ മദ്യപിക്കുകയായിരുന്നു. ഉറക്കം സംബന്ധിച്ച്‌ പ്രശ്‌നങ്ങളുള്ളതിനാല്‍ അടുത്ത ദിവസം രാവിലെ രോഹിതിനെ വിളിച്ചുണര്‍ത്താന്‍ ആരും ശ്രമിച്ചില്ല. വൈകുന്നേരം നാല്‌ മണിയായിട്ടും രോഹിത്‌ ഉണരാത്തതിനെത്തുടര്‍ന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ അയാള്‍ അബോധാവസ്ഥയിലാണെന്ന്‌ കണ്ടെത്തിയത്‌.

click me!