
ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരിൽ മൂന്നു ഗ്രാമീണരെ ചവിട്ടിക്കൊന്ന ഒറ്റയാനെ മയക്കുവെടി വച്ച് പിടികൂടി. ആനയെ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള വനത്തിൽ തുറന്നുവിടും. ഓപ്പറേഷൻ ഗജ എന്ന് പേരിട്ട നടപടിയിൽ രണ്ടു കുംകി ആനകളെയും ഉപയോഗിച്ചാണ് ഒറ്റയാനെ വരുത്തിയിലാക്കിയത്. വ്യാഴാഴ്ച വൈകീട്ടാണ് കുപ്പത്ത് നിന്ന് കൊണ്ടുവന്ന പരിശീലനം നേടിയ കുംകി ആനകള് ഒറ്റയാനെ വരുതിയിലാക്കിയത്.
20 വയസോളം പ്രായമുള്ള ഒറ്റയാനാണ് മൂന്ന് ഗ്രാമവാസികളെ കൊന്ന് നാട്ടുകാരെ വിറപ്പിച്ചത്. ഗ്രാമവാസികള്‍ക്ക് പുറമേ കന്നുകാലികളേയും കാട്ടാന ആക്രമിച്ച് കൊന്നിരുന്നു. കരിമ്പിന്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ഒറ്റയാനെ കുംകികള്‍ തുരത്തി പുറത്ത് എത്തിക്കുകയായിരുന്നു. കരിമ്പിന്‍ തോട്ടത്തിന് വെളിയിലെത്തിച്ച ഒറ്റയാനെ വെറ്റിനറി വിദഗ്ധന്‍ മയക്കുവെടി വച്ച് വീഴ്ത്തുകയായിരുന്നു. ചിറ്റൂരിന് സമീപത്തെ രാമപുരം ഗ്രാമത്തിലാണ് ദമ്പതികളെ ഒറ്റയാന് കൊന്നത്. ബുധനാഴ്ചയായിരുന്നു ഇത്. പിന്നാലെ സമീപ ഗ്രാമമായ ബോധിനാട്ടം ഗ്രാമത്തിലും ഒറ്റയാന്‍ എത്തിയിരുന്നു.
54കാരിയായ വനിതയെയാണ് വ്യാഴാഴ്ച ഒറ്റയാന്‍ കൊന്നത്. ഇതിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. 30 മണിക്കൂറ് നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒറ്റയാനെ പിടികൂടാനായത്. കഴിഞ്ഞ ദിവസം തമിഴ്നാട് ഈറോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്കേറ്റിരുന്നു. 22ഉം 16ഉം വയസ്സുള്ള സഹോദരങ്ങൾക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വനത്തോട് ചേർന്നുള്ള ഇവരുടെ കൃഷിഭൂമിയിൽ ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് ഈറോഡ് തലവാടി മലയ്ക്ക് സമീപത്തായി കാട്ടാന ഇറങ്ങിയത്. വിളവെടുക്കാറായ ചോളപ്പാടത്തിന് നടുക്കുള്ള കുടിലിലായിരുന്നു സഹോദരങ്ങള്‍ കിടന്നുറങ്ങിയിരുന്നത്.
രണ്ട് ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. തുമ്പിക്കയ്യില്‍ 22 കാരനെ പൊക്കിയെടുത്ത കാട്ടാന നിലത്തടിച്ചു. ശബ്ദം കേട്ട് എഴുന്നേറ്റ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 16കാരനെ കാട്ടാന തുരത്തിയോടിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കലിയടങ്ങാത്ത കാട്ടുകൊമ്പന്‍ കുടിലും നിരപ്പാക്കിയ ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam