
തിരുവനന്തപുരം: മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി നിയുക്ത എംഎൽഎ വി. മുരളീധരൻ. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മുരളീധരൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴക്കൂട്ടത്തുനിന്നാണ് മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗായിരുന്നു വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇക്കുറി വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുത്ത് പകരം ആരോഗ്യം ലീഗിന് നൽകുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.
ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫിൽ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകൾ തുടരുന്നതിനിടെ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഹൈക്കമാൻഡ് ഇടപെടലുകളും നടക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ് ആണെന്നും മുഖ്യമന്ത്രിയെ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കുമെന്നുമാണ് സുരേന്ദ്രൻ കുറിക്കുന്നത്. ഹൈക്കമാൻഡ് വെറും ലോ കമാൻഡ് ആണെന്നും നടപടികളെല്ലാം പ്രഹസനമാണെന്നും, പറയുന്നതിനൊപ്പം, ഇനിയങ്ങോട്ട് അഞ്ച് വര്‍ഷവും കാര്യങ്ങൾ തീരുമാനിക്കാൻ ഇത് തന്നെയാണ് ഗതിയെന്നും അദ്ദേഹം കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam