
ദില്ലി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസില്‍ നിര്‍ണ്ണായക പദവി നല്‍കും.രാഷ്ട്രീയ കാര്യ ഉപദേശക സമിതി നേതൃസ്ഥാനം നല്‍കുന്നതില്‍ ആലോചന പുരോഗമിക്കുകയാണ്. പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിര്‍ണ്ണായക പദവി പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. സോണിയഗാന്ധിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ കിഷോറിന്‍റെ പദവി ചര്‍ച്ചയായി. രാഷ്ട്രീയ കാര്യ ഉപദേശകമിതിയില്‍ പാർട്ടി അധ്യക്ഷന് തുല്യം ഉത്തരവാദിത്തങ്ങള്‍ നല്‍കാനാണ് ആലോചന.
പാര്‍ട്ടിയുടെ നയ രൂപീകരണത്തില്‍ ഇനി മുതല്‍ പ്രശാന്ത് കിഷോറിന്‍റെ നിലപാട് നിര്‍ണ്ണാകയമാകും.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ സഖ്യനീക്കങ്ങള്‍, പ്രചാരണം തുടങ്ങിയ കാര്യങ്ങളിലും പ്രശാന്ത് കിഷോര്‍ ഉപദേശം നല്‍കും. തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം തന്നെ എഐസിസിയില്‍ പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കും. ഉടന്‍ ചേരുന്ന പ്രവര്‍ത്തക സമിതി യോഗം പ്രശാന്ത് കിഷോറിന്‍റെ ചുമതലയില്‍ അംഗീകാരം നല്‍കും. പിന്നാലെ പ്രഖ്യാപനമുണ്ടാകും.
സംഘടന ജനറല്‍സെക്രട്ടറി സ്ഥാനത്തേക്കടക്കം പ്രശാന്ത് കിഷോറിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഇടയ്ക്ക് ഉണ്ടായിരുന്നെങ്കിലും പുനസംഘടനയില്‍ ആ പദവിയില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് നേതൃത്വമെന്ന് സൂചനയുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തിന് പിന്നാലെ സംഘടന അഴിച്ചുപണിയിലേക്ക് കോണ്‍ഗ്രസ് കടക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam