
ദില്ലി: രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങളും രഹസ്യ രേഖകളും ചോർത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് ഔദ്യോഗിക രഹസ്യനിയമം പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് വ്യോമസേന വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും ഉദ്യോഗസ്ഥൻ്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഗുരുതരമായ വിവരച്ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴിയോ വിദേശ ഏജന്റുമാർ വഴിയോ ഉള്ള 'ഹണിട്രാപ്പ്' അല്ലെങ്കിൽ പണമിടപാടുകളാണ് വിവരങ്ങൾ ചോർത്തലിലേക്ക് എത്തിച്ചതെന്നാണ് സംശയം. ഉയർന്ന റാങ്കിലുള്ള സഹപ്രവർത്തകൻറെ മൊബൈലിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിച്ചാണ് പ്രതിയായ ഉദ്യോഗസ്ഥൻ വിവര ചോർത്തലിന് വഴിയൊരുക്കിയതെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശ ഏജൻസികളിലേക്ക് എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നും ഇതിന് പിന്നിൽ വൻ ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും അറിയാൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam