
ഹൈദരാബാദ്: ആത്മത്യാഗത്തിലൂടെ ദൈവത്തെ ദര്‍ശിക്കാന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ ഹിമായത് നഗറിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നാണ് 43കാരിയായ പൂജ ജെയിന്‍ ചാടി മരിച്ചത്. അരുൺ കുമാർ ജെയിനിന്റെ ഭാര്യയണ് പൂജ. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലാണ് ദൈവത്തെ കാണാനാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കിയത്. ആത്മത്യാഗത്തിലൂടെ ദൈവത്തെ കണ്ടുമുട്ടാനുള്ള ചുവടുവെപ്പ് നടത്തുകയാണെന്ന് പൂജ എഴുതി. ഭർത്താവ് ജോലിസ്ഥലത്തായിരുന്ന സമയത്താണ് പൂജ കെട്ടിടത്തില്‍ നിന്ന് താഴേക്ക് താടിയത്. ഓഗസ്റ്റ് നാലിനായിരുന്നു ദാരുണമായ സംഭവം.
മറ്റൊരു സംഭവത്തിൽ, ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രിയാൻഷ സോണി എന്ന 36 കാരിയായ സ്ത്രീ ആർത്തവം കാരണം നവരാത്രി ചടങ്ങുകൾ നടത്താൻ കഴിയാതെ ആത്മഹത്യ ചെയ്തിരുന്നു. ഭർത്താവ് മുകേഷ് സോണി ജോലിസ്ഥലത്തായിരുന്ന സമയത്ത് വീട്ടിൽ വെച്ച് വിഷം കഴിച്ചതായി പൊലീസ് പറഞ്ഞു. ആദ്യം ഝാൻസി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. നില വഷളായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ അവർ മരിച്ചു.
നവരാത്രിയുടെ ആദ്യ ദിവസം ആർത്തവം വന്നതിനെ തുടർന്ന് പ്രിയാൻഷ അസ്വസ്ഥയായിരുന്നുവെന്നും ഉപവാസത്തിലോ പൂജയിലോ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും ഭർത്താവ് പറഞ്ഞു. ഉത്സവത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ വൈകാരികമായി അസ്വസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)