
ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റിൽ വീണ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ പട്ടബിറാമിലുള്ള ഒരു ഫാമിലാണ് സംഭവം നടന്നത്. മേഴ്‌സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മേഴ്സിയും തന്റെ പ്രതിശ്രുതവരനായ അപ്പുവുമായി ഫാം സന്ദർശിക്കുകയായിരുന്നു. ഫാമിലെ കിണറിന്റെ വശത്ത് നിന്ന് സെൽഫി എടുക്കാൻ മേഴ്സി ആഗ്രഹം പ്രകടിപ്പിച്ചു. കിണറിന്റെ വശത്ത് വച്ചിരുന്ന ഗോവണിയിൽ ഇരുവരും സെൽഫി എടുക്കുന്നതിനായി കയറി. എന്നാൽ സെൽഫി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട മേഴ്സി കിണറ്റിൽ വീഴുകയായിരുന്നു.
മേഴ്സിയെ രക്ഷിക്കുന്നതിനിടെ അപ്പുവും കിണറ്റിൽ വീണു. ശേഷം അപ്പുവിന്റെ നിലവിളികേട്ട് ഫാമിലെ ജോലിക്കാർ എത്തി അയാളെ രക്ഷിച്ചുവെങ്കിലും മേഴ്സിയെ കണ്ടെത്താനായില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഗ്നിശമന സേനാഗംങ്ങൾ സംഭവസ്ഥലത്തെത്തിയെങ്കിലും മേഴ്സിയുടെ മൃതദേഹമാണ് കണ്ടെത്താനായത്.
മേഴ്സിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയലേക്ക് മാറ്റി. അതേസമയം, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപ്പുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തുടരന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ജനുവരിയിലാണ് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam