
ലക്ക്നൗ: സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. അഞ്ജലി (25) ആണ് ദാരുണമായി കൊലപ്പെട്ടത്. ശിവേന്ദ്ര യാദവ് എന്ന 26 കാരനും ഗൗരവ് എന്ന 19 കാരനും ചേര്‍ന്നാണ് കൊലനടത്തിയത്. ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലാണ് ക്രൂരമായ സംഭവം നടന്നത്.
അഞ്ചുദിവസം മുന്‍പാണ് അഞ്ജലിയെ കാണാതായത്. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണം എന്ന് പറഞ്ഞ് പ്രതികള്‍ അഞ്ജലിയെ വിളിച്ചു വരുത്തുകയായിരുന്നു. മദ്യം നല്‍കി മയക്കിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശരീരം കത്തിക്കുകയും പുഴയിലേക്ക് വലിച്ചെറിയുകയും ചെയ്തു. കൊലപാതകത്തിന് ശേഷം ശിവേന്ദ്ര യാദവ് ഭാര്യയേയും അച്ഛനേയും വീഡിയോ കോള്‍ ചെയ്ത് മൃതശരീരം കാണിച്ചുകൊടുത്തിരുന്നു.
അഞ്ജലിയുടെ സ്കൂട്ടി കത്തിയ നിലയില്‍ കണ്ടെത്തിയ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ജലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ അഞ്ജലിയുടെ കയ്യില്‍ നിന്ന് ഭൂമിവാങ്ങുന്നതുമായി ബന്ധപ്പെട്ട് 6 ലക്ഷം രൂപ കൈപ്പറ്റിയതായി സഹോദരി കിരണ്‍ ആരോപിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam