
ഡെറാഡൂൺ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടിയില്ലെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള ഭർതൃമാതാവിന്റെ പരാതിയെ തുടർന്ന് ആറ് മാസം കസ്റ്റഡിയിലായ യുവതിയെ മോചിപ്പിക്കാൻ കോടതി ഉത്തരവ്. അൽമോറ ജില്ലാ കോടതിയാണ് യുവതിയെ വെറുതെ വിട്ടത്. പ്രോസിക്യൂഷൻ്റെ കേസ് സംശയങ്ങൾ നിറഞ്ഞതാണെന്നും ഒരു അമ്മയും സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാൻ ഇത്രയും ക്രൂരത കാണിക്കില്ലെന്നും നിരീക്ഷിച്ച കോടതി, യുവതിയെ വിട്ടയക്കാൻ ഉത്തരവിട്ടു.
പരുൾ എന്ന യുവതിക്കെതിരെയാണ് ഭർത്താവിന്റെ അമ്മ അമ്മ സ്നേഹലത പരാതി നൽകിയത്. 2020ലാണ് പരുളും ശിവം ദീക്ഷിതും വീട്ടുകാരുടെ എതിർപ്പ് മറി കടന്ന് വിവാഹിതരായത്. രണ്ട് വർഷത്തിന് ശേഷം പരുൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞ് ജനിച്ച് മൂന്ന് മാസത്തിന് ശേഷം, മരുമകൾ കുഞ്ഞിനെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും മുലപ്പാൽ നൽകുന്നില്ലെന്നും ആരോപിച്ച് സ്നേഹലത പൊലീസിൽ പരാതി നൽകി. സ്‌നേഹലതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഫയൽ ചെയ്യുകയും 2023 ജനുവരി 28-ന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് പരുളിനെ ആറ് മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
ശിശുക്ഷേമ സമിതിയുടെ (CWC) ഉത്തരവനുസരിച്ച് കുഞ്ഞിനെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചു. വിചാരണ വേളയിൽ, കേസിൽ ഒന്നിലധികം പൊരുത്തക്കേടുകൾ കോടതി കണ്ടെത്തി. അയൽവാസികളെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും സാക്ഷികളെ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിശേഷിപ്പിച്ച കോടതി, വീട്ടിലെ തർക്കത്തെ തുടർന്നായിരിക്കാം ഇത്തരമൊരു പരാതി ഉരുത്തിരിഞ്ഞതെന്നും നിരീക്ഷിച്ചു.
സ്വന്തം കുഞ്ഞിനെ കൊല്ലുക എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചത്. പരുൾ തൻ്റെ 3 മാസം പ്രായമുള്ള മകളെ വെറുക്കുന്നുവെന്ന വാദത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam