
കൊൽക്കത്ത: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സുമനസുകളായ നിരവധി പേരുടെ വാർത്തകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ മറ്റുള്ളവർക്ക് മാതൃക ആകുകയാണ് മുൻമുൻ സർക്കാർ എന്ന ഇ-റിക്ഷ ഡ്രൈവർ. കൊവിഡ് രോഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിച്ചാണ് ഈ വനിതാ റിക്ഷ ഡ്രൈവർ മാതൃക ആകുന്നത്.
വടക്കൻ ബംഗാൾ സ്വദേശിനിയാണ് 48 കാരിയായ മുൻമുൻ. ഡാർജിലിംഗ് ജില്ലയിലെ സിലിഗുരിയിലെ ആദ്യത്തെ വനിതാ ഇ-റിക്ഷ ഡ്രൈവർ കൂടിയാണ് ഇവർ. എല്ലാവരും മുൻമുന്നിനെ സ്നേഹപൂർവ്വം ‘മുനിയ ദീദി’ എന്നാണ് വിളിക്കുന്നത്. ഏകദേശം ആറര വർഷം മുമ്പാണ് മുൻമുൻ ഇ-റിക്ഷ ഓടിക്കാൻ തുടങ്ങിയത്. സൗജന്യ യാത്രയ്ക്ക് പുറമേ ആവശ്യക്കാർക്ക് ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നുമുണ്ട് മുൻമുൻ.
“തുടക്കത്തിൽ കൊവിഡ് രോഗികളെ സൗജന്യമായി കൊണ്ടുപോയപ്പോൾ പ്രാദേശിക കൗൺസിലർ എന്നോട് ഇതിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു. അയൽക്കാർ എന്നെ പ്രദേശത്ത് നിന്ന് പുറത്താക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ ദൃഢ നിശ്ചയം ചെയ്തു, എനിക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ പരിണതഫലങ്ങൾ നേരിടാൻ അവർ തയ്യാറായിരുന്നു“, മുൻമുൻ പറയുന്നു.
സ്ത്രീകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇ-റിക്ഷ ഓടിക്കാൻ തീരുമാനിച്ചതെന്ന് മുൻമുൻ പറയുന്നു. മഹാമാരി തുടങ്ങിയത് മുതൽ തന്നെ രോഗികളെ മുൻമുൻ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയിരുന്നു. ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയവരെ തിരികെ വീടുകളിലേക്കും ഇവർ കൊണ്ടെത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് മുൻമുൻ സവാരി നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam