
മൈസൂരു: കർണാടകത്തിലെ മൈസൂരുവിൽ കൂട്ടബലാത്സംഗത്തിനു ഇരയായ യുവതി ഗുരുതരാവസ്ഥയിൽ. സുഹൃത്തിനൊപ്പം രാത്രി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. മൈസൂരുവിലെ ലിംഗബുദ്ധിപാളയയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. നഗരത്തിലെ ഒരു ലോഡ്ജിൽ ജോലി ചെയ്യുന്ന ഇരുപതുകാരിയാണ് പീഡനത്തിന് ഇരയായത്.
കടം വാങ്ങിയ പണം തിരിച്ചു നൽകാൻ ലോഡ്ജിലെ മാനേജരും സുഹൃത്തുമായ യുവാവിനൊപ്പം പോവുകയായിരുന്നു യുവതി. വഴിയിൽ ആളൊഴിഞ്ഞ പ്രദേശത്തു മൂത്രമൊഴിക്കുന്നതിനു വേണ്ടി യുവാവ് ബൈക്ക് നിർത്തി. ഈ സമയം അതുവഴി കാറിൽ വന്ന സംഘമാണ് ആക്രമണം നടത്തിയത്. മദ്യലഹരിയിൽ ആയിരുന്ന സംഘം യുവതിയെ പിടിച്ചു വലിക്കുകയും സുഹൃത്തിനെ മർദിക്കുകയും ചെയ്തു.
തുടർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനു ഇരയാക്കുകയായിരുന്നു. യുവാവിന്റെ കാലിൽ പാറക്കല്ല് കൊണ്ട് ഇടിച്ച സംഘം കടന്നു കളഞ്ഞു. കരച്ചിൽ കേട്ടെത്തിയ സമീപത്തെ കോളനിയിൽ താമസിക്കുന്നവരാണ് ഇരുവരെയും ആശുപത്രിയിൽ ആക്കിയത്. യുവതിയുടെ നില ഗുരുതരമാണ്.
സംഭവത്തിൽ ജയപുര പൊലീസ് കേസെടുത്തു. അക്രമികളെ പിടികൂടാൻ എട്ട് പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചതായി മൈസൂരു എസ് പി അറിയിച്ചു. അക്രമി സംഘത്തിൽ നാല് പേർ ഉണ്ടെന്നാണ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam