റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയതിന് പിന്നാലെ, ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും ഉൾപ്പെടെയുള്ള ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനികൾ വെനെസ്വെലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഓർഡർ നൽകി

ദില്ലി: റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയതിന് പിന്നാലെ വെനെസ്വെലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഓർഡർ നൽകി ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനികൾ. ഏപ്രിലിൽ 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും വെനെസ്വെലൻ കമ്പനിക്ക് ഓർഡർ നൽകി. നേരത്തെ റിലയൻസും 20 ലക്ഷം ബാരൽ ഏപ്രിലിലേക്ക് വെനെസ്വെലൻ എണ്ണയ്ക്ക് ഓർഡർ നൽകിയിരുന്നു. ഏപ്രിൽ രണ്ടാം വാരം എത്തുന്ന 15 ലക്ഷം ബാരൽ ക്രൂഡ് ഇന്ത്യൻ ഓയിലിന്റെ പാരാദീപ് റിഫൈനറിയിലേക്കും 5 ലക്ഷം ബാരൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വിശാഖപട്ടണം റിഫൈനറിയിലേക്കും ശുദ്ധീകരണത്തിനായി അയയ്ക്കും. 

Add Asianetnews as a Preferred SourcegooglePreferred

അമേരിക്ക 2020 ൽ ഉപരോധം ഏർപ്പെടുത്തുന്നത് വരെ ഇന്ത്യൻ കമ്പനികൾ വെനെസ്വെലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ പിന്നീട് മറ്റ് സ്രോതസുകളെ ആശ്രയിച്ചു. യുക്രൈൻ അധിനിവേശവും ഉപരോധവും മൂലം റഷ്യയിൽ എണ്ണ വാങ്ങാൻ ആളില്ലാതായതോടെ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്ന് ചൈനയ്ക്ക് ഒപ്പം ഇന്ത്യയും ക്രൂഡ് ഓയിൽ വാങ്ങി. ഇത് രാജ്യത്തെ എണ്ണക്കമ്പനികൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരത്തിൽ വന്നതോടെ നയങ്ങളിലും നിലപാടുകളിലും മാറ്റമുണ്ടായി. ഒടുവിൽ ഇന്ത്യയുമായി ഉണ്ടാക്കിയ വ്യാപാര കരാറിൻ്റെ കൂടി ഭാഗമായാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിഷയത്തിലെ നിലപാട് മാറ്റമെന്നാണ് വിവരം.