
പാനിപ്പത്ത്: തന്നേക്കാൾ സൗന്ദര്യമുണ്ടെന്ന പേരിൽ സ്വന്തം കുഞ്ഞിനേയും ഉറ്റ ബന്ധുക്കളുടെ പിഞ്ചു കുഞ്ഞുങ്ങളേയും കൊലപ്പെടുത്തി യുവതി പിടിയിൽ. ഹരിയാനയിലെ പാനിപ്പത്തിലെ ഭാവദിലാണ് സംഭവം. പല സമയത്തായി നാല് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. അനന്തരവളെ കൊലപ്പെടുത്തുന്നത് കണ്ട സ്വന്തം കുഞ്ഞിനെയും യുവതി ഒട്ടും മടിക്കാതെ കൊലപ്പെടുത്തുകയായിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് ബിഎഡ് പഠനവും പൂർത്തിയാക്കിയ 32കാരിയായ പൂനം ആണ് അറസ്റ്റിലായത്. രണ്ട് വർഷത്തിനുള്ളിലാണ് ഇവർ നാല് കുട്ടികളെ കൊലപ്പെടുത്തിയത്. വീട്ടമ്മയും അധികമാരുമായും ഇടപഴകുന്ന സ്വഭാവവും പൂനത്തിനുണ്ടായിരുന്നില്ല. എന്നാൽ സൗന്ദര്യമുള്ള കുട്ടികളെ കാണുന്നത് തന്നെ ഇവർക്ക് അസ്വസ്ഥതയും അസൂയയും സൃഷ്ടിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടികൾ വളരുമ്പോൾ തന്നേക്കാൾ സൗന്ദര്യമുള്ളവർ ആകുമോയെന്ന അസൂയയാണ് കൊലപാതകങ്ങൾക്ക് പ്രേരണയായതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
2023ലാണ് പൂനം ഇരട്ടക്കൊല ചെയ്യുന്നത്. അന്തരവൾ 9 വയസുകാരി ഇഷികയും മൂന്ന് വയസുകാരൻ ശുഭത്തിനെയും പൂനത്തിന്റെ വീട്ടിലെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ ടാങ്കുകളിലും കുളത്തിലും കുളിമുറിയിലെ ടബ്ബിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇഷികയുടെ മരണത്തിൽ പൂനത്തിന് നേരെ സംശയം തോന്നാതിരിക്കാനാണ് ഇവർ സ്വന്തം മകനെ കൊലപ്പെടുത്തിയത്. 2025 ഓഗസ്റ്റിലാണ് മൂന്നാമത്തെ കൊലപാതകം നടന്നത്. സിവായിൽ ബന്ധുവിന്റെ ആറ് വയസ് പ്രായമുള്ള മകളെയാണ് ഇവർ വെള്ളത്തിൽ മുക്കി കൊന്നത്. മൂന്ന് സംഭവങ്ങളിലും സംശയത്തിന് പോലും ഇട നൽകാതിരുന്ന പൂനം നാലാമത്തെ കേസിലാണ് പിടിയിലായത്. നൗലതായിൽ ഒരു കല്യാണത്തിനിടെ ഭർത്താവിന്റെ ഉറ്റ ബന്ധുവിന്റെ ആറ് വയസ് പ്രായമുള്ള മകൾ വിധിയെയാണ് ഇവർ കൊലപ്പെടുത്തിയത്.
എന്നാൽ വിവാഹത്തിനിടെ പൂനത്തിന്റെ വസ്ത്രം നനഞ്ഞിരിക്കുന്നത് ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടാണ് സംശയത്തിന് കാരണമായത്. വിധിയുടെ മൃതദേഹം കണ്ടതിന് പിന്നാലെ ബന്ധു ഇക്കാര്യം പൊലീസിനെ അറിയിച്ചും. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് പൂനം കുറ്റം സമ്മതിച്ചത്. വീട്ടുകാരുമായി കാര്യമായി ബന്ധമില്ലാതിരുന്ന പൂനം ഏറിയ സമയവും മുറിയിൽ അടച്ചിരിക്കുന്ന പ്രകൃതമാണെന്നാണ് പൊലീസിനോട് ബന്ധുക്കൾ വിശദമാക്കിയത്.