
ഭോപ്പാല്‍: സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ തുറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും സുരക്ഷിതമായും മദ്യം വാങ്ങാനുള്ള സൗകര്യത്തിനാണ് പ്രത്യേക ഷോപ്പുകള്‍ തുറക്കുന്നത്. വിലകൂടിയ വിദേശ നിര്‍മിത വിദേശ മദ്യം ഷോപ്പുകളില്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ ഭോപ്പാലിലും ഇന്ദോറിലും ഷോപ്പുകള്‍ തുറക്കും. പിന്നീട് ജബല്‍പുര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലും തുറക്കും.
സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട വൈന്‍, വിസ്കി ബ്രാന്‍ഡുകള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗുണനിലവാരമുള്ള വിദേശ മദ്യം മാത്രമാണ് പ്രത്യേക ഷോപ്പുകളില്‍ വില്‍ക്കുക. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്ത വിദേശ ബ്രാന്‍ഡുകളും ഷോപ്പുകളില്‍ ലഭിക്കും. അതേസമയം, അധിക നികുതി ഈടാക്കില്ല. മാളുകളിലും അപ് മാര്‍ക്കറ്റുകളിലുമായിരിക്കും ഷോപ്പുകള്‍ തുറക്കുക. സ്ത്രീകള്‍ക്ക് സുരക്ഷിതമായി മദ്യം വാങ്ങിക്കാനാണ് ഇത്തരം ഷോപ്പുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രിലിലാണ് വൈന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. അതിന് മുന്നോടിയായി 15 വൈന്‍ ഷോപ്പുകള്‍ പുതിയതായി തുറക്കും. പ്രാദേശികമായി നിര്‍മിക്കുന്ന ബ്രാന്‍ഡുകളെയും പ്രോത്സാഹിപ്പിക്കും.
പുതിയ മദ്യനയത്തോടുകൂടി ഏപ്രില്‍ ഒന്നുമുതല്‍ മധ്യപ്രദേശില്‍ 15 ശതമാനം വില ഉയരും. മദ്യ വരുമാനം 2000 കോടി ഈ വര്‍ഷം വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ 11500 കോടിയാണ് മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം. അത് 13,500 കോടിയാക്കും. ഏറ്റവും കൂടുതല്‍ വില മദ്യത്തിന് ഈടാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. കര്‍ണാടകയാണ് മദ്യവിലയില്‍ മുന്നില്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam