എല്ലാ ചട്ടങ്ങളും പാലിച്ച് 10 എംഎൽഎമാർ രാജി നൽകി, എന്നിട്ടും സ്വീകരിച്ചില്ല, ഇത് തെറ്റെന്ന് യെദ്യൂരപ്പ ഏഷ്യാനെറ്റ് ന്യൂസിനോട്. ആലോചിച്ച് തീരുമാനിക്കാമെന്ന് സ്പീക്കറുടെ മറുപടി.
ബെംഗളുരു: 10 എംഎൽഎമാർ ചട്ടപ്രകാരം എല്ലാ രേഖകളുമായി രാജി സമർപ്പിച്ചിട്ടും അത് അംഗീകരിക്കാതിരുന്ന സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ തീരുമാനം തെറ്റെന്ന് ബി എസ് യെദ്യൂരപ്പ ഏഷ്യാനെറ്റ് ന്യൂസിനോട്. സ്പീക്കറും ചട്ടപ്രകാരമാണ് രാജിയെന്ന് അംഗീകരിച്ചതാണ്. ഇനി സ്പീക്കർ എന്തു നടപടിയെടുക്കുമെന്ന് എനിക്കറിയില്ല. സുപ്രീംകോടതി നാളെ കേസ് പരിഗണിക്കും. അതിന് ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കാമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. അതേസമയം, തൽക്കാലം സുപ്രീംകോടതിയുടെ തീരുമാനം വരുന്നത് വരെ പ്രതിഷേധങ്ങൾക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
അതേസമയം, സുപ്രീംകോടതിയിൽ വേണ്ട രേഖകളെല്ലാം സമർപ്പിക്കുമെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വലിയ ആളുകൾക്കും തെറ്റുപറ്റാം. എന്നാൽ സുപ്രീംകോടതിയുടെ തീരുമാനത്തെ എല്ലാ അർത്ഥത്തിലും മാനിക്കുന്നുവെന്നും രമേശ് കുമാർ വ്യക്തമാക്കി. വിമത എംഎൽഎമാർക്ക് എന്തെങ്കിലും സമ്മർദ്ദമുണ്ടോ എന്നറിയില്ല. എന്നാൽ തനിക്ക് മേൽ ഒരു സമ്മർദ്ദവുമില്ലെന്നും രമേശ് കുമാർ.
Read More: വീണ്ടും രാജി നൽകി വിമതർ: 'മിന്നൽ വേഗത്തിൽ' തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സ്പീക്കർ