
ബംഗളൂരു: കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ തനിക്ക് സങ്കടമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ശിവകുമാർ എത്രയും വേഗം പുറത്ത് എത്തിയാല്‍ ഞാന്‍ സന്തോഷവാനാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. ശിവകുമാറിനെ ചൊവ്വാഴ്ച രാത്രി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളിപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ജീവിതത്തിൽ ആരെയും വെറുത്തിട്ടില്ല. ആരെയും ദ്രോഹിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. നിയമം അതിന്റെ വഴി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. അദ്ദേഹം എല്ലാത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ദില്ലി ആർഎംഎൽ ആശുപത്രിയിൽ എത്തിച്ച ശിവകുമാർ ആശുപത്രിയിൽ തുടരുകയാണ്. ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിഷേധം കണക്കിൽ എടുത്ത് ശിവകുമാറിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിപ്പിച്ചു. അറസ്റ്റിൽ കർണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി മുതൽ ഉയരുന്നത്.
ശിവകുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകത്തിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് ഇന്നും പ്രതിഷേധം നടത്തും.ശിവകുമാറിന് പിന്തുണയുമായി ജനതാദൾ എസും രംഗത്തെത്തി. ഭീഷണിയാകും എന്ന് കരുതുന്നവരെ വേട്ടയാടുകയാണ് ബിജെപിയെന്ന് എച് ഡി കുമാരസ്വാമി കുറ്റപ്പെടുത്തി. വൊക്കലിഗ സമുദായ സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികൾ നടത്തും.
ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ ബെംഗളൂരു മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കർണാടക ആർടിസി ബസുകൾക്ക് നേരെ കല്ലേറിഞ്ഞു. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയിൽ ഏഴു കോടി കള്ളപ്പണം എന്നാണ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ കണ്ടെത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam