എല്ലാ വിഭവങ്ങളും എല്ലാവരില്‍ എത്തിച്ച് ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്‍റെ ചിന്ത. പക്ഷേ, അതില്‍ ജനസംഖ്യ നിയന്ത്രണമില്ലാത്തത് വലിയ തടസമാകുകയാണെന്നും യോഗി കുറിച്ചു
ലക്നൗ: മത-ജാതി ചിന്തകളേക്കാള്‍ പ്രാധാന്യം ജനസംഖ്യ കുറയ്ക്കുന്നതിന് നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യദിനത്തിലെ ട്വീറ്റിലാണ് ഉത്തര്‍പ്രദേശ് മുഖ്യന്‍റെ ആഹ്വാനം. യോഗി ആദ്യത്യനാഥിന്‍റെ ട്വീറ്റ് ഇങ്ങനെ: പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ ഉത്തര്‍പ്രദേശിലെ 23 കോടി ജനങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണ്.
ദേശീയതയുടെ ആവിഷ്കരണമാണ് അണുകുടുംബങ്ങള്‍. ഈ സന്ദേശം പ്രചരിപ്പിക്കുകയും ജനസംഖ്യ കുറയ്ക്കുന്നതിനുള്ള മുന്നേറ്റത്തില്‍ പങ്കാളിയാവുകയും വേണം. എല്ലാ വിഭവങ്ങളും എല്ലാവരില്‍ എത്തിച്ച് ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്‍റെ ചിന്ത.
പക്ഷേ, അതില്‍ ജനസംഖ്യ നിയന്ത്രണമില്ലാത്തത് വലിയ തടസമാകുകയാണെന്നും യോഗി കുറിച്ചു. ജനപിന്തുണയുണ്ടങ്കില്‍ മാത്രമേ സർക്കാർ സംരഭങ്ങൾ വിജയിക്കുകയുള്ളുവെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആളുകളുടെ മനോഭാവം മാറാതെ സാമൂഹിക പരിഷ്കരണം ലക്ഷ്യം കാണില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു.