
ദില്ലി : ചാരപ്രവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാക് ഇൻ്റ്ലിജൻസ് ഓപ്പറേറ്റീവുകളുമായി ബന്ധം പുലർത്തിയിരുന്നതായി ഹരിയാന പൊലീസ്. എന്നാൽ തീവ്രവാദ സംഘടനകളുമായി യൂട്യൂബര്‍ ബന്ധം പുലർത്തിയിരുന്നതായി വിവരമില്ലെന്നും പൊലീസ് വ്യക്തമാക്കി. തന്റെ സുഹൃത്തുക്കളിൽ ചിലർ പാർക്ക് ഇന്റലിജൻസ് ഓപ്പറേറ്റീവ്സ് ആണെന്ന് അറിഞ്ഞു കൊണ്ടാണ് ജ്യോതി ബന്ധം പുലർത്തിയത്. എന്നാൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഉദ്ദേശം ജ്യോതി മൽഹോത്രയ്ക്ക് അറിവുണ്ടായിരുന്നിരിക്കില്ല എന്നാണ് പൊലീസിന്റെ നിഗമനം. ഇതിനിടെ ജ്യോതി മൽഹോത്രയുടെ കസ്റ്റഡി ഹിസാർ കോടതി 4 ദിവസത്തേക്ക് കൂടി നീട്ടി.
യൂട്യൂബർ ജ്യോതി മൽഹോത്രയടക്കം 12 പേരാണ് ചാരവൃത്തിക്ക് ഇന്ത്യയിൽ പിടിയിലായത്. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പായി ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതി പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിനല്‍കിയതായി എന്‍.ഐ.എ കണ്ടെത്തി. ഇന്ത്യയിലെ ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തുനിന്ന് പുറത്താക്കിയ ദില്ലിയിലെ പാക് മുന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നടത്തിയ ചാറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ ജ്യോതി പങ്കുവച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ സിന്ദൂര്‍ ഓപ്പറേഷനെയും, ആ സമയത്തെ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ജ്യോതി ഡാനിഷിന് പങ്കുവെച്ചതായാണ് എൻഐഎ കണ്ടെത്തിയത്. പാക് ചാരസംഘടനയായ ഐഎസ്ഐ ഏജന്റ് അലി ഹസനുമായി ജ്യോതി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തായി. പാകിസ്ഥാനെ പ്രശംസിക്കുകയും പാക് പൗരനുമായി വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും എൻഐഎ കണ്ടെത്തിയ വാട്ട്സ് ആപ് ചാറ്റിൽ പറയുന്നു. ഐഎസ്ഐ ഏജന്‍റായ അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതിനും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയിലാണ് ഇവരുടെ സംഭാഷണങ്ങളത്രയും. പാകിസ്ഥാനുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നാണ് ഇവർ ചാറ്റിൽ പറഞ്ഞത്. അധികം വൈകാതെ തന്നെ ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതി പ്ലാനിട്ടിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍ ചാരപ്രവർത്തിക്ക് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തതിനാൽ യാത്ര മുടങ്ങി. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ പൊലീസ് ഇവരില്‍നിന്ന് കണ്ടെടുത്തു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സൈനിക രഹസ്യങ്ങളടക്കം ചോർത്തിയതിന് അറസ്റ്റിലായവരിൽ പ്രധാനിയാണ് ഹരിയാന ഹിസാർ സ്വദേശിയായ ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്ര. ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിൽ പാകിസ്ഥാൻ സന്ദശിച്ച നിരവധി വീഡിയോകൾ ഇവർ പോസ്റ്റ് ചെയ്തിരുന്നു.