
ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡൻ എയർപോർട്ടിൽ നിന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകി. ടേക്ക്ഓഫിന് തൊട്ടുമുമ്പാണ് തകരാർ കണ്ടെത്തിയത്. ഹിൻഡൻ എയർപോർട്ടിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 1511 എന്ന വിമാനം, റൺവേയിൽ വെച്ച് അപ്രതീക്ഷിത സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ഒരു മണിക്കൂറിലധികം വൈകുകയായിരുന്നു.
പ്രതിരോധ ആവശ്യങ്ങൾക്കായി പ്രധാനമായും ഉപയോഗിക്കുന്നതും എന്നാൽ അടുത്തിടെ പരിമിതമായ സിവിൽ ഓപ്പറേഷനുകൾ ആരംഭിക്കുകയും ചെയ്തതാണ് ഹിൻഡൻ എയർപോർട്ട്. യഥാർത്ഥത്തിൽ നിശ്ചയിച്ചിരുന്ന വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഹിൻഡൻ-കൊൽക്കത്ത വിമാനം വൈകുന്നത്. യാത്രക്കാർക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനോ മുഴുവൻ പണവും തിരികെ ലഭിക്കുന്ന രീതിയിൽ ടിക്കറ്റ് റദ്ദാക്കാനോ ഉള്ള അവസരം നൽകി.
അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. വിമാന റൺവേയിലേക്ക് എത്തി പുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ഫ്ലൈറ്റ് ക്രൂ അവസാന നിമിഷം ഒരു സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. സാങ്കേതിക പ്രശ്നം എന്തെന്ന് ഉടൻ വെളിപ്പെടുത്തിയില്ല. എന്നാൽ സാഹചര്യം വിലയിരുത്തുന്നതിനായി ഗ്രൗണ്ട് എഞ്ചിനീയർമാരെ വിളിച്ചുവരുത്തി. ഇതാണ് വൈകാൻ കാരണമെന്നാണ് വിശദീകരണം.