
ദില്ലി: ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യ തലസ്ഥാനമായ ദില്ലിയിൽ ഏകദേശം 13 മില്ലിമീറ്റർ മഴ പെയ്തതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മഴയെ തുടർന്ന് നഗരത്തിലുടനീളം വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. ഓഗസ്റ്റ് 31 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ദില്ലിയിൽ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും അയൽ സംസ്ഥാനമായ തെക്കുകിഴക്കൻ ഹരിയാനയിൽ മഴ പ്രതീക്ഷിക്കാം. ഓഗസ്റ്റ് 26, 27, 29 തീയതികളിൽ മുംബൈയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും ഓഗസ്റ്റ് 28 ന് മിതമായ മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 മുതൽ 29 വരെ താനെയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, പൂനെയിൽ ഇതേ കാലയളവിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിലെ ചമ്പ, മാണ്ഡി, കാംഗ്ര ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 26) അതിശക്തമായ മഴ, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതുപോലെ, പഞ്ചാബിലെ ലുധിയാന, സംഗ്രൂർ, ബർണാല, മൻസ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, രാജസ്ഥാനിലെ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. രാജ്സമന്ദ്, സിരോഹി, ഉദയ്പൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.