
ദില്ലി: പാക് അതിർത്തി മേഖലയിൽ ഇന്ത്യയുടെ സൈനികാഭ്യാസം. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള മേഖലയിലാണ് സൈനികാഭ്യാസം നടക്കുക. മൂന്ന് സേനകളും പങ്കെടുക്കുന്ന സൈനികാഭ്യാസം പത്ത് ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും. വ്യോമപാത ഒഴിവാക്കാൻ വൈമാനികർക്ക് നിർദേശം നൽകിയിട്ടുണ്ട്. പാക് വ്യോമ മേഖലയിലും നിയന്ത്രണത്തിന് പാക് സർക്കാർ നിർദേശം നൽകി.
10 ദിവസം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസത്തിനാണ് ഇന്ത്യ തുടക്കമിടാൻ പോകുന്നത്. സൈനികാഭ്യാസം നടക്കുന്ന മേഖലയിലെ വ്യോമപാത ഒഴിവാക്കാൻ നേരത്തെ തന്നെ വൈമാനികർക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ നേതൃത്വത്തിലാണ് സൈനികാഭ്യാസം നടക്കുന്നത്. സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ചില പ്രകോപനങ്ങൾ ഉണ്ടാകുന്നതായി നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിന് കനത്ത മറുപടി നൽകുമെന്നും ഇന്ത്യയുടെ ഭാഗത്തുനിന്നും സന്ദേശമുണ്ടായിരുന്നു. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെ ഉൾപ്പെടുന്ന പാക് അതിർത്തി പങ്കിടുന്ന ഗുജറാത്ത് - രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെയാണ് എക്സർസൈസ് തൃശൂൽ എന്ന സൈനികാഭ്യാസം നടക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.