
വാഷിംഗ്ടൺ: യുഎസിലെ വൈറ്റ് ഹൗസിന് പുറത്തുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ സുരക്ഷാ പോസ്റ്റിന് നേരെ വെടിയുതിർത്ത തോക്കുധാരിയെ തിരിച്ചറിഞ്ഞു. 21 വയസുകാരനായ നാസിർ ബെസ്റ്റ് ആണ് അക്രമം നടത്തിയതെന്ന് പ്രമുഖ മാധ്യമമായ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അക്രമണത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ഇയാൾ കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്നതായും താൻ യേശുക്രിസ്തുവിന്‍റെ പുനർജന്മമാണെന്ന് വിശ്വസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
വൈറ്റ് ഹൗസിന്‍റെ പ്രവേശന കവാടങ്ങൾക്ക് സമീപം സ്ഥിരമായി സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങിനടന്നിരുന്ന ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻപും പലതവണ തടഞ്ഞിട്ടുണ്ട്. വൈറ്റ് ഹൗസ് പരിസരത്ത് പ്രവേശിക്കരുതെന്ന് കോടതി ഇയാൾക്കെതിരെ നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും, ഇത്തവണ ഇയാൾ അത് ലംഘിക്കുകയായിരുന്നു. വൈറ്റ് ഹൗസിന് സമീപമുള്ള 17-ാം സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ സംശയാസ്പദമായ രീതിയിൽ പെരുമാറിയ ബെസ്റ്റിനെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയായിരുന്നു.
എന്നാൽ പെട്ടെന്ന് കൈയിലുണ്ടായിരുന്ന തോക്കെടുത്ത് ഇയാൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ വെടിയേറ്റ് അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. തൊട്ടുപിന്നാലെ അതീവ ജാഗ്രത പുലർത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തുകയും വെടിയേറ്റ അക്രമിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ഇയാൾ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന മുറയ്ക്ക് ജനങ്ങളെ അറിയിക്കുമെന്നും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. എഫ്ബിഐ സംഘം നിലവിൽ സംഭവസ്ഥലത്തുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി വരികയാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. രാജ്യത്തിന്‍റെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ വെടിവെയ്പ്പിനെ അതീവ ഗൗരവത്തോടെയാണ് അമേരിക്കൻ സുരക്ഷാ ഏജൻസികൾ കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam