
ഹണ്ടിംഗ്ഡൺ: മൂന്ന് വയസുകാരനെ മൃഗശാലയിലെ മുതലകൾ കിടക്കുന്ന കൂട്ടിലേക്ക് എറിഞ്ഞത് മാനസിക വെല്ലുവിളികൾ നേരിടുന്ന യുവാവ്. വ്യാഴാഴ്ച.യാണ് ബ്രിട്ടനിലെ ഹണ്ടിംഗ്ഡണിലുള്ള 'ജോൺസൺസ് ഓഫ് ഓൾഡ് ഹർസ്റ്റ്' മൃഗശാലയിൽ അസാധാരണ സംഭവങ്ങൾ നടന്നത്. അപരിചിതനായ ഒരാൾ മൂന്ന് വയസ്സുകാരനായ ബാലനെ മുതലകൾ കിടക്കുന്ന കൂട്ടിലേക്ക് എറിഞ്ഞു. മുതലയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഏറെ പണിപ്പെട്ടാണ് പുറത്ത് എത്തിച്ചത്. കുഞ്ഞുമായി യാതൊരു പരിചയവുമുള്ള വ്യക്തിയല്ല യുവാവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മാനസിക വെല്ലുവിളി നേരിട്ട് ചികിത്സയിലുള്ള മുപ്പതുകാരനെ മൃഗശാല സന്ദർശനത്തിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. കുടുംബത്തിനൊപ്പം മൃഗശാല കാണാനെത്തിയ മൂന്ന് വയസുകാരനെ യുവാവ് അപ്രതീക്ഷിതമായാണ് മുതല കൂട്ടിലേക്ക് വലിച്ചെറിഞ്ഞത്.
മുതലകൾ കുട്ടിയെ ആക്രമിക്കുന്നത് കണ്ടതോടെ മൃഗശാല ഉടമയുടെ ഭാര്യ ട്രേസി ജോൺസൺ ഒട്ടും മടിക്കാതെ മുതലകൾക്കിടയിലേക്ക് ചാടുകയായിരുന്നു. ട്രേസിയുടെ ഈ സമയോചിതവും ധീരവുമായ ഇടപെടലാണ് പരിക്കേറ്റെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. മുതലയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കേംബ്രിഡ്ജിലെ അഡ്ഡൻബ്രൂക്ക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അത് വഷളാകാതെ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. മാനസിക വെല്ലുവിളിയുള്ള യുവാവിനൊപ്പമുണ്ടായിരുന്നയാൾ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് നോർഫോക്കിൽ നിന്നുള്ള മുപ്പതുകാരനായ യുവാവിനെ കൊലപാതകശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തോടുള്ള ആദരസൂചകമായി മൃഗശാലയിലെ 'ട്രോപ്പിക്കൽ ഹൗസ്' (മുതലകളെ പാർപ്പിച്ചിരിക്കുന്ന ഭാഗം) താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സംഭവം നടക്കുന്ന സമയത്ത് മൃഗശാലയിൽ ഉണ്ടായിരുന്ന സന്ദർശകരിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam