ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ബംഗ്ലാദേശ് അവാമി ലീഗ് മുൻ എംപിയുമായ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽനിന്ന് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ ആണ് ആക്രമണം ഉണ്ടായത്.

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽനിന്ന് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ബംഗ്ലാദേശ് അവാമി ലീഗ് മുൻ എംപിയുമായ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബവീടിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തിന് പിന്നാലെ വീട് തല്ലിത്തക‍ർക്കുകയും ചെയ്തു. വീടിന് നേരെ ആക്രമണം നടന്നതായി ബംഗ്ലാദേശ് അവാമി ലീഗ് എക്സിലൂടെ സ്ഥിരീകരിച്ചു. ആസൂത്രിത ആക്രമണമാണെന്നും ഫാസിസത്തിന്റെ വ്യക്തമായ ലക്ഷണമാണെന്നും അവാമി ലീഗ് വിമ‍ർശിച്ചു.

ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8:45 ഓടെ ആണ് ആക്രമണം ഉണ്ടായത്. ഷെയ്ഖ് ഹസീനയെ പങ്കെടുപ്പിച്ച് ദില്ലിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബിൻ്റെ സംഘടിപ്പിച്ച വെ‍ർച്വൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് മണിക്കൂറുകൾക്കകമായിരുന്നു ആക്രമണം ഉണ്ടായത്. വാർത്താസമ്മേളനത്തിൽ, തന്നെ രാജ്യത്ത് നിന്ന് അടർത്തിമാറ്റാനാകില്ലെന്നും താൻ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും ഷെയ്ഖ് ഹസീന പ്രതികരിച്ചിരുന്നു. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്നും സമയവും തീയതിയും എല്ലാവരെയും അറിയിക്കുമെന്നും ഹസീന ആവർത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെയും ഷെയ്ഖ് ഹസീന രംഗത്തെത്തി.

അതേസമയം ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ നടന്ന പെട്രോൾ ബോംബാക്രമണം ജനാധിപത്യ സംരക്ഷണത്തിന്റെ പേരിൽ അവാമി ലീഗ് പ്രവർത്തകർക്കെതിരെ നടക്കുന്ന വംശഹത്യയുടെ തുടർച്ചയാണെന്നും ബംഗ്ലാദേശ് അവാമി ലീഗ് വിമ‍ർശിച്ചു. വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്താൽ മാധ്യമങ്ങൾക്കെതിരെ കോടതിയെ ആയുധമാക്കി നിയമനടപടി സ്വീകരിക്കുമെന്ന് ബിഎൻപി, ഇസ്ലാമിസ്റ്റ് ജമാഅത്ത്, എൻസിപി എന്നീ സംഘടനകൾ മുൻകൂട്ടി പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവാമി ലീഗ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ഷെയ്ഖ് ഹസീനയുടെ വാ‍ർത്താസമ്മേളനത്തിനെതിരെ ബംഗ്ലാദേശ് ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ഹസീനയുടെ വാ‍ർത്താസമ്മേളനം ഇന്ത്യ - ബംഗ്ലാദേശ് ബന്ധത്തെ ബാധിക്കുമെന്ന് ബംഗ്ലാദേശ് പറഞ്ഞു. എന്നാൽ വാ‍ർത്താസമ്മേളനം സ്വകാര്യ പരിപാടിയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ.