
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് ഇറാൻ വിടചൊല്ലുന്നു. ജന്മനാടായ മഷ്ഹാദിലാണ് അലി ഖമനേയിയുടെ കബറടക്കം. ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകിട്ടോടെ മഷ്ഹദിൽ കബറടക്ക ചടങ്ങുകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
നിശ്ചയിച്ചതിലും എട്ടുമണിക്കൂറോളം വൈകിയാണ് അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾ നടക്കുന്നത്. മഷ്ഹദിൽ ഇമാം റെസയുടെ ശവകുടീരത്തോട് ചേർന്നാണ് അലി ഖമനേയിക്കും അന്ത്യവിശ്രമമൊരുക്കുന്നത്.
അതേസമയം, അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾ എട്ടുമണിക്കൂറോളം വൈകിയതിൽ യുഎസിന്റെ ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചു. ജൂലായ് നാലിന് ആരംഭിച്ച വിലാപയാത്ര ഇറാനിലെയും ഇറാഖിലെയും പുണ്യനഗരങ്ങൾ പിന്നിട്ടാണ് വ്യാഴാഴ്ച മഷ്ഹദിലെത്തിയത്. ഇതിനിടെയാണ് ടെഹ്റാനെയും മഷ്ഹദിനെയും ബന്ധിപ്പിക്കുന്ന റെയിൽപാത യുഎസ് ആക്രമണത്തിൽ തകർന്നത്. എന്നാൽ, സംസ്കാരചടങ്ങ് വൈകിയതിന് ഇതുമായി ബന്ധമില്ലെന്നാണ് ഇറാനിയൻ അധികൃതരുടെ വിശദീകരണം.
ആയിരക്കണക്കിന് പേരാണ് മഷ്ഹദിൽ അലി ഖമനേയിയുടെ സംസ്കാരചടങ്ങിനായി എത്തിയിട്ടുള്ളത്. തെരുവുകളിലെല്ലാം അലി ഖമനേയിയുടെ ചിത്രങ്ങളും ഇറാനിയൻ പതാകയുമായി വൻ ജനക്കൂട്ടമാണുള്ളത്. ഇതിനിടെ, യുഎസ് പ്രസിഡന്റ് ട്രംപിനെതിരേയും പ്രതിഷേധമുയർന്നു. ട്രംപിനെ കൊല്ലണം എന്നെഴുതിയ പ്ലക്കാർഡുകളടക്കം ഉയർത്തി ഒട്ടേറെപേരാണ് രോഷം പ്രകടിപ്പിച്ചത്.
കഴിഞ്ഞദിവസം ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. യുഎസ് ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും ഇറാൻ ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ബുഷേഹറിലെ ആണവകേന്ദ്രത്തിന് നേരേ യുഎസ് ആക്രമണമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. ബുഷേഹറിൽനിന്ന് വൻ സ്ഫോടനശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ, പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമാക്കി ഇറാനും ആക്രമണം തുടർന്നു. യുഎസിന്റെ സൈനികത്താവളം സ്ഥിതിചെയ്യുന്ന ജോർദാന് നേരേ വ്യാഴാഴ്ച കനത്ത വ്യോമാക്രമണമുണ്ടായി. എട്ട് മിസൈലുകൾ പ്രതിരോധിച്ചതായി ജോർദാൻ സ്ഥിരീകരിച്ചു. ജോർദാനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് എംബസി ജാഗ്രതാനിർദേശം നൽകി. കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടും ആക്രമണങ്ങളുണ്ടായി. എന്നാൽ, ഇവയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam