
ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.
സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. ഗാലറിയിൽ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.
അപലപിച്ച് മോദി
ട്രംപിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ജനാധിപത്യത്തിലും രാഷ്ട്രീയത്തിലും അക്രമത്തിന് ഇടമില്ലെന്ന് മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam