
സിഡ്‌നി: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ കടുത്ത നിലപാടുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഖമേനിയുടെ വേർപാടിൽ ആരും വിലപിക്കില്ലെന്നും ഇറാന്‍റെ അടിച്ചമർത്തൽ ഭരണകൂടത്തിനെതിരെ പോരാടുന്ന ധീരരായ ജനതയ്‌ക്കൊപ്പം ഓസ്‌ട്രേലിയ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സിഡ്‌നിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍റെ വിവാദമായ ആണവ പദ്ധതികൾക്കും അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന സായുധ ഗ്രൂപ്പുകൾക്കും പിന്തുണ നൽകിയത് ഖമേനിയാണെന്ന് ആൽബനീസ് കുറ്റപ്പെടുത്തി. സ്വന്തം ജനതയ്ക്ക് നേരെ ക്രൂരമായ അക്രമങ്ങൾ അഴിച്ചുവിട്ട ഭരണകൂടത്തിന്‍റെ തലവനായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയൻ മണ്ണിൽ നടന്ന ചില അക്രമസംഭവങ്ങൾക്ക് പിന്നിൽ ഇറാന്‍റെ കൈകളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. "നമ്മുടെ രാജ്യത്തിന് നേരെ നടന്ന ആക്രമണങ്ങളുടെ സൂത്രധാരൻ ഖമേനിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖിക്കാൻ ഓസ്‌ട്രേലിയക്കാർക്ക് കഴിയില്ല," അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നടപടിയെ ഓസ്‌ട്രേലിയ പിന്തുണച്ചു. ഇറാനെ ഒരു ആണവശക്തിയാകാൻ അനുവദിക്കില്ലെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ഉറച്ച നിലപാടിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഓസ്‌ട്രേലിയൻ പൗരന്മാർ എത്രയും വേഗം മടങ്ങിവരണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. സംഘർഷം വ്യാപിക്കാതിരിക്കാൻ ലോകശക്തികൾ ഇടപെടണമെന്നും എന്നാൽ ഇറാന്‍റെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam