
ബക്കിംഗ്ഹാം: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടൻ. സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രയേൽ ബന്ദികളെ വിട്ടയ്ക്കാൻ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നുമാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്റെ പ്രതികരണം. എന്നാൽ ഭീകരവാദികളായ ഹമാസിനുള്ള അംഗീകാരം മാത്രമാണ് നടപടിയെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. അതേസമയം ബന്ദികളാക്കപ്പെട്ടവരുടെ മോചനം കൂടുതൽ സങ്കീർണമാക്കുന്നതാണ് തീരുമാനമെന്നാണ് ഗാസയിൽ ബന്ദികളാക്കപ്പെട്ടവുടെ കുടുംബങ്ങൾ തുറന്ന കത്തിൽ ബ്രിട്ടൻ പ്രധാനമന്ത്രിയോട് വിശദമാക്കിയത്.
രണ്ട് രാഷ്ട്രമെന്ന പരിഹാരത്തിനായി നില കൊള്ളേണ്ട സമയമാണ് ഇതെന്നാണ് ബ്രിട്ടന്റെ ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി പ്രതികരിച്ചത്. നേരത്തെ ജി 7 രാജ്യങ്ങളിൽ പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി കാനഡ മാറിയിരുന്നു. ഇതിന് പിന്നാലെ ഓസ്ട്രേലിയയും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു. മനുഷ്യ നിർമ്മിതമായ ഗാസയിലെ പ്രതിസന്ധി അതിന്റെ ഏറ്റവും അധികരിച്ച സമയത്താണ് ബ്രിട്ടന്റെ നടപടി. ഗാസയിലെ പട്ടിണി മരണങ്ങളും ദുരന്തങ്ങളും അസഹനീയമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചത്.